കുട്ടികളുടെ കോവിഡ് പ്രതിരോധ വാക്സിനേഷൻ: കോട്ടയം ജില്ലയിൽ ഇന്നും വ്യാഴാഴ്ചയും പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തും.


കോട്ടയം: 12 വയസു മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ഇന്നും വ്യാഴാഴ്ചയും പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തും.

 

 എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം ചെയ്യും. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. 2008 മേയ് 9 മുതൽ 2010 മേയ് 9 വരെ ജനിച്ച കുട്ടികൾക്ക് ക്യാമ്പുകളിൽ നിന്നും ഈ ദിവസങ്ങളിൽ വാക്‌സിൻ സ്വീകരിക്കാം. കുട്ടികൾക്കുള്ള വാക്സിനേഷനായി മുൻ‌കൂർ ബുക്കിങ്ങോ രജിസ്ട്രേഷനോ ആവശ്യമില്ല. ആധാർകാർഡ് നിർബന്ധമായും കരുതേണ്ടതാണ്. ഈ അവസരം പ്രയോജനപ്പെടുത്തി വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്നു ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.  28 ദിവസത്തിനകം രണ്ടാം ഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ മധ്യ വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും  രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കാനും ഇത് സഹായിക്കും. മാർച്ച് 16 നാണ് 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് കോവിഡിനെതിരേ വാക്‌സിനേഷൻ ആരംഭിച്ചത്.  എന്നാൽ പരീക്ഷാക്കാലമായതിനാൽ ഈ വിഭാഗത്തിലെ ഭൂരിഭാഗം കുട്ടികളും ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ല.  ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഇവർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയും കുട്ടികളുടെ പഠന പ്രക്രിയയെയുമാണ്. ഒന്നര വർഷത്തിലധികം കുട്ടികൾക്ക് മഹാമാരിമൂലം സ്‌കൂളിലെത്താൻ സാധിച്ചില്ല.  ജനുവരി മുതൽ 15 മുതൽ 17 വയസുവരെയുള്ളവർക്കു വാക്‌സിനേഷൻ ആരംഭിക്കുകയും മുഴുവൻ കുട്ടികളും ഒരുഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുകയും ചെയ്തിരുന്നു.