കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബിന്ദുവിന്റെ മകൻ നവനീതിന് ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ബിന്ദുവിന്റെ കുടുംബത്തിന് തുക നൽകുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നു വീണുണ്ടായ പകടത്തിൽ ബിന്ദു മരണപ്പെട്ടത്. മകൾ നവമിയുടെ ചികിത്സയ്ക്കായി മകൾക്കൊപ്പം നിന്നതായിരുന്നു ബിന്ദു. സംഭവത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്.
തുടർന്ന് മന്ത്രിമാരും ജില്ലാ കളക്ടറും ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു. ബിന്ദുവിന്റെ വീട് പണി പൂർത്തീകരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ബിന്ദുവിന്റെ വീട് നവീകരണം പൂർത്തിയാക്കുക.