കോട്ടയം: പ്രാർത്ഥനയാലും, അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. കുന്നംകുളത്ത് അർഹരായ 22 കുടുംബങ്ങൾക്കാണ് ബാവാ സ്വന്തംകൈയ്യിലെ പണം ഉപയോഗിച്ച് വീടുകൾ നിർമ്മിച്ച് നൽകിയത്. ആ പിതാവിന്റെ അനുസ്മരണ വേളയിൽ തന്നെ ചന്ദനപ്പള്ളി പള്ളി ഒരു വീട് നിർമ്മിച്ച നൽകി എന്നത് സന്തോഷകരമാണ്. കോലഞ്ചേരി പള്ളി രണ്ട് വീടുകൾക്കുള്ള അടിസ്ഥാനശിലയിട്ടു. അശരണരെ കരുതിയിരുന്ന പൗലോസ് ദ്വിതീയൻ ബാവായ്ക്കുള്ള സമർപ്പണമാണ് സഭാമക്കളുടെ സ്നേഹചലഞ്ചുകൾ. പണം അനശ്വരമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണെന്നും ബാവാ പറഞ്ഞു. നേരിന്റെ പാതയിൽ സഞ്ചരിച്ച നിർഭയനായ ഇടയശ്രേഷ്ഠനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആറൻമുള എം.എൽഎ അഡ്വ.അബിൻ വർക്കി അനുസ്മരിച്ചു. മലങ്കരസഭയെ സ്വജീവനേക്കാൾ സനേഹിച്ച പിതാവായിരുന്നു ബാവായെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പറഞ്ഞു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, എസ്.ഡി.ഒ.എഫ് ഭാരവാഹികളായ ഫാ.ബിജു റ്റി മാത്യു, ഷിബു കെ ഏബ്രഹാം, അഡ്വ ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവർ പ്രസംഗിച്ചു. കോട്ടയം, കോട്ടയം സെൻട്രൽ, ഇടുക്കി ഭദ്രാസനങ്ങളിൽ നിന്നുള്ള സെന്റ് ഡയനീഷ്യ്സ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.

