Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.
തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയായ 'സ്മൃതി വന്ദനം 2026'ൽ മരണാന്തരം അവയവം ദാനം ചെയ്ത ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബാംഗങ്ങളെ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ആദരിച്ചു.
2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം ചെയ്ത 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഈ കാലയളവിൽ അവയവം സ്വീകരിച്ച് പുതുജീവിതത്തിലേക്ക് കടന്നവരും പരിപാടിയുടെ ഭാഗമായി. അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയാണ് ആലിൻ യാത്രയായത്. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിന്റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്.
കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്.
തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിൽ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങിയത്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് പത്ത് മാസം മാത്രം പ്രായമായ ആലിൻ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ.