കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില്‍വെ. ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു.

പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നതിന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ മൂന്ന് പ്രത്യേക തഹസില്‍ദാര്‍ ഓഫീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും ചെലവു പങ്കിടുന്ന കാര്യത്തിൽ ചെലവ് ആര് വഹിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് റെയില്‍വേയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ മറുപടിയായാണ് റെയിൽവേ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു കേരളം ഭരണാനുമതി നല്‍കുകയും, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നല്‍കിയും ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിരുന്നു. റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. പദ്ധതി ചെലവിന്റെ പകുതി വിഹിതമായ 1,900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭൂമിയേറ്റെടുക്കാതെ റെയിൽവേ ബജറ്റിൽ അനുവദിച്ചിരിക്കുന്ന 505 കോടി രൂപ ഉപയോഗിക്കാൻ സാധിക്കില്ല.



