Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.
എരുമേലി: രാഷ്ട്രീയ വിവാദങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ല, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിർമ്മാണം പൂർത്തിയായ എരുമേലി ആമക്കുന്ന് പാലം മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെക്കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിച്ചു വേറിട്ട മാതൃക കാട്ടി പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ എംജെ.
എരുമേലി ആമക്കുന്നു പാലത്തിന്റെ ഉൽഘാടന വേദിയാണ് വേറിട്ട മാതൃകയ്ക്ക് സാക്ഷ്യം വഹിച്ചത്. നിലവിലെ എം.എല്‍.എ സെബാസ്റ്റ്യന്‍ എം.ജെയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മുന്‍ എം.എല്‍.എ ഈ ചടങ്ങിലേക്ക് എത്തിയത്. മുന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം പൂര്‍ത്തിയാക്കിയത്. എരുമേലി വലിയതോടിനു കുറുകെയുള്ള ആമക്കുന്ന് പാലം 2018ലെയും 2021 ലെയും വെള്ളപ്പൊക്കത്തെ തുടർന്നാണ് കേടുപാടുകൾ സംഭവിച്ചത്.
തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പാലത്തിന്റെ ഫലകത്തിലും തന്റെ പേര് ഒഴിവാക്കണമെന്ന എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്ന് പാലത്തിന്റെ ഉദ്ഘാടനം ‘പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രമാണു ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പാലം ഉദ്ഘാടനം നിർവഹിക്കാൻ മുൻ എം.എൽ.എ.യ്ക്കാണ് യോഗ്യതയെന്നും ഫണ്ട് അനുവദിച്ചത് അദ്ദേഹമാണെന്നും താൻ വികസന തുടർച്ചയ്ക്കായി പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ അദ്ദേഹം പാലം ഉദ്ഘാടനം ചെയ്യണമെന്നും നിലവിലുള്ള എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ചേർന്ന് നാട മുറിച്ചാണ് പാലം ജനങ്ങൾക്കായി തുറന്നു നൽകിയത്.
15.5 മീറ്റർ നീളവും 12-അടിയിലേറെ വീതിയിലുമാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. പുതിയ പാലം യാഥാർഥ്യമായതോടെ ആമക്കുന്നു, വാഴക്കാല മേഖലകളിലുള്ള മുന്നൂറിലധികം കുടുംബങ്ങൾക്കാണ് മികച്ച ഗതാഗത സൗകര്യം ലഭ്യമായത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധിപ്പേരും പങ്കെടുത്തു.