കോട്ടയം: കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. തുടർച്ചയായുള്ള വേനൽ മഴ കഴിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു. ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത്.

പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധവും ജാഗ്രതയുമാണ് പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗം. ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. എലിപ്പനി വരാൻ സാധ്യത ഉള്ള ജലവുമായോ നനഞ്ഞ മണ്ണിലോ ജോലി ചെയ്യുന്നവർ ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്നായി കഴിക്കുകയും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിച്ചു ചികിത്സ തേടുകയും വേണം. മഞ്ഞപ്പിത്ത പ്രതിരോധത്തിന്റെ ഭാഗമായി തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ അറിയിച്ചു.


