കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ.ടി.ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകി.

സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേയും നടപടിയുണ്ടാകും. കോടിമത പുതിയ പാലത്തിന്റെ ടാറിംഗ് ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. പുതിയ പാലം തുറന്നുകൊടുത്താൽ മാത്രമേ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താനും അപകടാവസ്ഥ ഒഴിവാക്കാനും കഴിയൂ എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി പങ്കെടുത്ത മോഹൻ കെ. നായർ ചൂണ്ടിക്കാട്ടി. വൈക്കം പ്രദേശത്തെ തോടുകളിലെ കുളവാഴകൾ നീക്കം ചെയ്യുന്നതിന് 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചങ്ങനാശ്ശേരി എ.സി. കനാലിന്റെ ആഴം കൂട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി 2026-27 വർഷത്തെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കോട്ടയം നഗരത്തിലെ അനധികൃത തട്ടുകടകൾ സ്വമേധയാ നീക്കം ചെയ്യാൻ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിർദ്ദേശം പാലിക്കാത്തവ ഓഗസ്റ്റ് ഒന്നു മുതൽ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. എൽ.പി.ജി. സിലിണ്ടറിന് കൂടതൽ തുക ഈടാക്കുന്നതു സംബന്ധിച്ച പരാതികളെക്കുറിച്ച് അന്വേഷിച്ച് നടപടപയെടുക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് യോഗം നിർദ്ദേശം നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും ത്രാസുകളിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആന്റണി കുന്നുംപുറം, ഫ്രാൻസിസ് ജോർജ് എംപി.യുടെ പ്രതിനിധി ടി.വി. സോണി, ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതിനിധി ടോണി പി.ടിറ്റോ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പങ്കെടുത്തു.

.png)