പാലാ: എഫ്സിആർഎ നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് അഡ്വ: ഷോൺ ജോർജ്.

ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ. ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന പ്രചാരണം നടത്തുന്നത് കോൺഗ്രസും ഇടത്പക്ഷവുമാണ്. നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കായിൽ അനാവശ്യ ഭീതി പടർത്തി തെറ്റിദ്ധാരണ പടർത്താനാണ് ഇവരുടെ ശ്രമം. നേരത്തേ പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസും ഇടത്പക്ഷവും ഉൾപ്പെട്ട ഇൻഡ്യാ മുന്നണി അനാവശ്യ ഭീതി പടർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുളള കടന്ന് കയറ്റമില്ലാ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്സിആർഎ ഭേദഗതി നിയമവും. ഈ അടുത്തകാലത്ത് മണിപ്പൂരിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അമേരിക്കൻ പൗരൻ മണിപ്പൂർ കാലാപവുമായി ബന്ധപ്പെട്ട് എഫ് സി ആർ എ അക്കൗണ്ടുകളിലൂടെ ഇന്ത്യയിലേക്ക് കലാപത്തിനായി പണം എത്തിച്ചു എന്ന വിവരം പുറത്ത് വന്നിട്ടുള്ളതാണ്. അതുപോലെ തന്നെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശ പണം സ്വീകരിക്കുന്ന ഏജൻസികളെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനപ്പുറം ഇപ്പോൾ മാന്യമായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലാ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു. ക്രൈസ്തവ സഭക്ക് ഒരു കാരണവശാലും ഒരു ആകുലതക്കും കാര്യമില്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചു. രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി. ഏതെങ്കിലും വിധത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായും പരിഹരിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നും അഡ്വ: ഷോൺ ജോർജ് പറഞ്ഞു.


