കടുത്തുരുത്തി: പിറവം-കടുത്തുരുത്തി റോഡിൽ മങ്ങാട് കെ.എസ് പുരം കപ്പേളക്ക് സമീപത്ത് ഇരുവശങ്ങളിലുമുള്ള അപകട വളവ് നിവർത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചതായി ജല വിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു.

പെരുവയിൽ നിന്നു വരുന്ന ഭാഗത്ത് റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിർമിക്കാനും കടുത്തുരുത്തിയിൽ നിന്ന് വരുന്ന ഭാഗത്ത് കുരിശുപള്ളിക്ക് എതിർവശത്ത് കൊടും വളവ് നിവർത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തയ്യാറാക്കിയ പ്രൊജക്റ്റ് നടപ്പാക്കുന്നതിന് വേണ്ടി കെ എസ് പുരം കൈതമറ്റം വീട്ടിൽ ജോസ് എന്ന വ്യക്തി സൗജന്യമായി സ്ഥലം വിട്ടു തന്നതിനെത്തുടർന്നാണ് വളവ് നിവർത്തൽ പദ്ധതി നടപ്പാക്കാൻ സാഹചര്യമുണ്ടായത്.

റോഡിൻ്റെ ഇരുവശത്തും സ്ഥലം വിട്ടുതന്നുകൊണ്ട് സമൂഹത്തിന് ആകമാനം വിലപ്പെട്ട മാതൃക കാണിച്ച ജോസ് കൈതമറ്റത്തോടും കുടുംബാംഗങ്ങളോടും സംസ്ഥാന സർക്കാരിന് വേണ്ടിയും നാടിനു വേണ്ടിയും മന്ത്രി മോൻസ് ജോസഫ് നന്ദി പ്രകടിപ്പിച്ചു. കെ എസ് പുരത്ത് വളവ് നിവർത്തുന്ന ഇരുഭാഗത്തും സംരക്ഷണഭിത്തികെട്ടി റോഡ് സുരക്ഷിതമാക്കുന്നതാണ്. ടാറിനോട് ചേർന്നുള്ള ഭാഗത്ത് ടൈൽ വിരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പുതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന വികസന പദ്ധതിക്ക് വേണ്ടി 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. വളവു നിവർത്തുന്നതിലേക്ക് സ്ഥലം വിട്ടുതരുന്ന ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി സംസാരിച്ച് ധാരണയുണ്ടാക്കാൻ നേതൃത്വപരമായ പങ്കുവഹിച്ചത് കടുത്തുരുത്തി സെൻ്റ്മേരിസ് താഴത്തുപള്ളി ഫോറാനോ വികാരി ഫാദർ ജോൺ പാളിത്തോട്ടത്തിലാണ്. പള്ളി ട്രസ്റ്റി ജോസ് ജെയിംസ് നിലപ്പന ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ സഹകരിക്കുകയുണ്ടായി. കടുത്തുരുത്തി-പിറവം റോഡിൽ വളവ് നിവർത്തുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബ്ലോക്ക് മെമ്പർ ധന്യ വേണുഗോപാൽ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് കൈതമറ്റം എന്നിവരും സന്നിഹിതരായിരുന്നു.


