കോട്ടയം: കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രോക്ഷമായി തുടരുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പും സർക്കാരും പുറത്തിറക്കിയിരിക്കുന്ന കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതു സ്ഥലങ്ങളിലും മറ്റും നിരോധനാജ്ഞ ലംഘിക്കത്തക്കതായ രീതിയിൽ ആളുകൾ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജില്ലാ കലാകാരി എം അഞ്ജന പറഞ്ഞു. കോവിഡ് പ്രതിരോധ നിർദേശങ്ങൾ എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് പാലിക്കാൻ നിരന്തരമായി ആവശ്യപ്പെടുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി നിർദേശങ്ങൾ കൃത്യമായും പാലിക്കണം. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ കോട്ടയം ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കിയതായും ഇതുവരെ 1192 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മത്സ്യവ്യാപാര ശാലകള്‍ തുടങ്ങി പല സ്ഥലങ്ങളിലും കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയും വീഴ്ച്ച വരുത്തിയ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും പിഴ ഈടാക്കുകയും ചെയ്തു. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്നും കളക്ടർ പറഞ്ഞു. പൊതുസ്ഥലത്ത് അനാവശ്യമായി കൂട്ടം ചേരുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക, മാസ്ക് ധരിക്കാതിരിക്കുക, ശരിയായി ധരിക്കാതിരിക്കുക,വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കാതിരിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയൊടുക്കേണ്ടിവന്നത്. മാസ്ക് ധരിക്കാത്തതിനും ശരിയായ രീതിയില്‍ ധരിക്കാത്തിനുമായി 737 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഓഫീസര്‍മാരെയാണ് സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. ക്രമിനല്‍ നടപടി നിയമം 21 പ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാര ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. പൊതു സ്ഥലങ്ങള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എ.ടി.എമ്മുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള നിരോധാനജ്ഞയുടെ ലംഘനവുമാണ് ഇവര്‍ പ്രധാനമായും പരിശോധിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കുന്നതിനും പിഴ ഇടാക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനുമുള്ള അധികാരം സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്കുണ്ട് എന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.