കോട്ടയത്ത് അപകടത്തിൽ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം എംഎൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ചന്തക്കടവ് വെട്ടിക്കാട്ടിൽ ടി എം ബേബിയുടെ മകൻ വി ബി രാജേഷാണ്(37)മരിച്ചത്.

 

കോട്ടയം മാർക്കറ്റു റോഡിൽ കള്ള് ഷാപ്പിനു സമീപമുള്ള കടയുടെ തിണ്ണയിൽ ഇരിക്കുകയായിരുന്ന രാജേഷിന്‌ അപസ്മാരം ഉണ്ടാകുകയും പെട്ടന്ന് റോഡിലേക്ക് കുഴഞ്ഞു വീഴുകയുമായിരുന്നു. റോഡിലേക്ക് വീണ ഇയാൾ ബസ്സിന്റെ പിൻചക്രത്തിൽ തലയടിച്ചു വീണതാകാം മരണ കാരണമെന്ന് പോലീസ് പറഞ്ഞു.  രാജേഷിന്റെ ശരീരത്തിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിരുന്നു എന്നാണു അപകടസമയത്തെ ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

എന്നാൽ പ്രാഥമിക പരിശോധനയിൽ രാജേഷിന്റെ ശരീരത്തിൽ ബസ്സിന്റെ ചക്രം കയറിയ പാടുകൾ കണ്ടെത്താനായിട്ടില്ല എന്ന് കോട്ടയം വെസ്റ്റ് എസ്എച്ഓ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും എന്ന് പോലീസ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സംസ്ക്കാരം ഇന്ന് മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.