കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിനു കൊടിയേറി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ജനുവരി 25,26,27 തീയതികളിലാണ് മൂന്നു നോമ്പ് തിരുനാൾ. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് തിരുനാൾ നടത്തുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നിന് വെർച്വൽ ക്യൂ സൗകര്യം ഏർപ്പെടുത്തി. വെർച്വൽ ബുക്കിങ്ങിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് കുറവിലങ്ങാട് ചർച്ച് എന്ന പേരിലുള്ള ആപ്ലിക്കേഷൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഓരോ ദിവസവുമുള്ള വിശുദ്ധ കുർബാനകളുടെ സമയവും എത്രപേർക്ക് ഇനി പങ്കെടുക്കാൻ അവസരമുണ്ടെന്നതും മനസിലാക്കി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. പേരും വീട്ടുപേരും ഫോണ്‍നമ്പറും നൽകിയാൽ മതിയാകും.
പ്രദക്ഷിണങ്ങളിൽ 200 പേരുടെ പങ്കാളിത്തമാണ് കോവിസ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരുക്കുക. തിരുസ്വരൂപങ്ങളും മുത്തുക്കുടകളും സംവഹിക്കുന്നവരും കാർമികരും മാത്രമാകും പ്രദക്ഷിണത്തിൽ അണിചേരുക. കുര്യനാട്, കോഴാ, പകലോമറ്റം, തോട്ടുവ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണത്തിൽ 50 പേർ വീതമാകും പങ്കെടുക്കുക. വാദ്യമേളക്കാരടക്കമുള്ള എണ്ണമാണ് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽ നിന്ന് തിങ്കളാഴ്ച നടത്തുന്ന പ്രദക്ഷിണത്തിലും 50 പേർക്കാവും പങ്കാളിത്തം. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രദക്ഷിണത്തിൽ തിരുസ്വരൂപങ്ങളും മുത്തുക്കുടകളും സംവഹിക്കുന്ന 200 പേർക്ക് അവസരം ലഭിക്കും. കടപ്പൂർ നിവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന കപ്പൽപ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമാണ് പങ്കാളിത്തം നൽകുന്നത്. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തിയാകും അവസരം നൽകുന്നത്. കുറവിലങ്ങാട് ഇടവകയിലെ മൂന്നുനോമ്പ് തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനാ ദിനാചരണം നടത്തും.