അരുണാപുരം പാലം: അനുവദിച്ചിരുന്നതായി കാപ്പൻ വിവരിക്കുന്ന 19.70 കോടിയുടെ സർക്കാർ ഉത്തരവ് പ്രസിദ്ധീകരിക്കാൻ വെല്ലുവിളിച്ച് കേരള കോൺഗ്രസ് (എം).


പാലാ: 2016-ൽ നിർമ്മാണം ആരംഭിച്ച് പാതി വഴിയിൽ സാങ്കേതിക കാരണങ്ങളാൽ പണി നിർത്തിവയ്ക്കപ്പെടേണ്ടി വന്ന മീനച്ചിലാറിന് കുറുകെ പണിയുന്ന അരുണാപുരം പാലത്തിനും മിനി ഡാമിനുമായി 19.70 കോടി രൂപ മാണി സി കാപ്പൻ ഇടപെട്ട് അനുവദിപ്പിച്ചിരുന്നതായുള്ള പ്രസ്താവന ശുദ്ധ കളവാണെന്നും തുക അനുവദിച്ചു എന്നു പറയുന്ന ആ ഉത്തരവ് പ്രസിദ്ധീകരിക്കുവാൻ കാപ്പനെ വെല്ലുവിളിക്കുന്നതായും കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം മുത്തോലി മണ്ഡലം പ്രസിഡണ്ട് ടോബിൻ കണ്ടനാട്ട് ടൗൺ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ. എന്നിവർ പറഞ്ഞു.

ഇപ്രകാരം തുക അനുവദിച്ചു കൊണ്ട് ഒരു ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നതായി കാപ്പൻ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതി ഒരു സമയത്തും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. 2016 ഫെബ്രുവരിയിൽ പണികൾ ധൃതഗതിയിൽ പുരോഗമിക്കവെ അന്നത്തെ ഡിസൈൻ പ്രകാരമുള്ള ലെവലിൽ ഫൗണ്ടേഷൻ ഉറപ്പിക്കുവാൻ വേണ്ട ഉറപ്പുള്ള പാറ പൈലിംഗിൽ ലഭ്യമാകാതിരുന്നതിനാൽ ഡിസൈനും എസ്റ്റിമേറ്റും സാങ്കേതികമായി തന്നെ പുതുക്കേണ്ടി വരുകയാണ് ഉണ്ടായത്. ഇതിന് 2018 മാർച്ചിൽ പുതിയ ഭരണാനുമതി നൽകിയിരുന്നുവെങ്കിലും മുൻപ് അംഗീകരിച്ച കരാർ നിരക്കിൽ പണി തുടരുവാൻ കരാറുകാരൻ തയ്യാറാവാതെ വന്നതിനെ തുടർന്ന് മുൻ കരാർ റദ്ദുചെയ്യപ്പെട്ടു.

ഇതിനെതിരെ കരാറുകാരൻ കോടതിയെ സമീപിച്ചതിനാലാണ് തുടർ പണികൾ നിലച്ചത്. പദ്ധതി ഒരിക്കലും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. ജലസേചന വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം പാലായിൽ എത്തിയ മന്ത്രി റോഷി അഗസ്റ്റിന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനങ്ങളെ തുടർന്ന് നടന്ന ചർച്ചയിലാണ്  പദ്ധതി പുനരാരംഭിക്കുന്നതിനായി റീ വർക്ക് ചെയ്ത റിപ്പോർട്ട് ഇപ്പോൾ തുടർ നടപടികൾക്കായി ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട ജനപ്രതിനിധി മുൻഗണന നൽകി 2019- 20,20-21 ബജറ്റുകളിൽ ആവശ്യമായ തുക ഉൾപ്പെടുത്താതെ  ഉപേക്ഷിച്ചതാണ്  തുടർ നടപടികൾക്ക് തടസ്സമായത്. ചില്ലിക്കാശുപോലും മുൻ ബജറ്റു കളിൽ ഉൾപ്പെടുത്തുവാൻ കാപ്പൻ ശുപാർശ നൽകിയിരുന്നില്ല എന്നും ഇവർ പറഞ്ഞു.

പുതിയ ബജറ്റിൽ ഉൾപ്പെടുത്തി നിർമ്മാണം പുനരാരംഭിക്കുന്നതിനായി നൽകപ്പെട്ട നിവേദങ്ങളുടെ അടിസ്ഥാനത്തിൽ ജലസേചനമന്ത്രി തലത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ചർച്ചകൾ നടത്തി പുതിയ ഡിസൈൻ പ്രകാരം ഉടൻ എസ്റ്റിമേറ്റ് പുതുക്കി പദ്ധതിക്ക് അംഗീകാരം നൽകുവാനും ടെൻഡർ ചെയ്യുവാനും നടപടി ഇപ്പോൾ നടന്നു വരുന്നതായി ജലസേചന വകുപ്പു മന്ത്രി അറിയിച്ചതായും അവർ പറഞ്ഞു. മുൻ ബജറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഈ പദ്ധതി സമർപ്പിക്കുവാൻ തയ്യാറാവാതെ വന്നതിൻ്റെ ജ്യാള്യത മറയ്ക്കുവാനാണ് കാപ്പൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നതെന്ന് അവർ പറഞ്ഞു.

കാപ്പൻ പറയുന്ന 19.70 കോടി എന്നത് സാങ്കല്പിക കഥയാണ്. എസ്റ്റിമേറ്റ് തയ്യാറാവുന്നതേയുള്ളൂ. ഇതു സംബന്ധിച്ച് നിലവിലെ പദ്ധതിയുടെ സ്ഥിതി അറിയിച്ചു കൊണ്ടുള്ള ജലസേചന വകുപ്പ് പാമ്പാർ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കത്തിൻ്റെ പകർപ്പും ഇവർ പ്രസിദ്ധീകരണത്തിനു നൽകിയിട്ടുണ്ട്. ഇതോടൊപ്പം മീനച്ചിൽ താലൂക്കിൽ മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികൾക്കും തുടർ നടപടി സ്വീകരിച്ചു വരുന്നതായി ജലവിഭവ വകുപ്പു മന്ത്രി നേരിട്ട് അറിയിച്ചതായും അവർ അറിയിച്ചു.