സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.


തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ ലോക്ക്ഡൗണിൽ ചില ഇളവുകൾ നൽകും എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയർ, കശുവണ്ടി മുതലായവ ഉൾപ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തിൽ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാം.

വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങൾ/കടകൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5.00 മണിവരെ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീർഘിപ്പിക്കും. വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയിൽ, സ്വർണ്ണം, പാദരക്ഷ എന്നിവയുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.

കള്ളു ഷാപ്പുകളിൽ കള്ള് പാഴ്സലായി നൽകാൻ അനുമതി നൽകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകണം പ്രവർത്തിക്കേണ്ടത്. പാഴ് വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകി അത് മാറ്റാൻ അനുവദിക്കും. ആർഡി കളക്ഷൻ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസിൽ കാശടക്കാൻ ആഴ്ചയിൽ രണ്ടു ദിവസം അനുമതി നൽകും. വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ വണ്ടികൾ ഓടിക്കും. നിയമന ഉത്തരവ് ലഭിച്ചവർ ഓഫീസുകളിൽ ജോയിൻ ചെയ്യാൻ കാത്തു നിൽക്കുന്നുണ്ട്. ഇപ്പോൾ ഓഫീസുകൾ പ്രവർത്തിക്കുന്നവർക്ക് ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.