കടുത്തുരുത്തി മണ്ഡലത്തിൽ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകും, ജനകീയ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ജന സമ്പർക്ക യോഗങ്ങൾ വിളിച്ചു ചേർക്കും; മോൻസ് ജോസഫ് എം.എൽ.


കടുത്തുരുത്തി: വികസന രംഗത്ത് കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ സമഗ്ര മുന്നേറ്റത്തിന് തീവ്ര പരിശ്രമത്തിലൂടെ സജീവ നേതൃത്വം നൽകുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. പതിനഞ്ചാം കേരള നിയമസഭയിൽ എംഎൽഎ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയോജക മണ്ഡലത്തിലെ സമ്മതിദായകർക്ക് നന്ദി പറഞ്ഞ് കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലുണ്ടായ ശക്തമായ രാഷ്ട്രീയ കോളിളക്കത്തിനിടയിലും കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ ജനങ്ങൾ നൽകിയ ശക്തമായ പിന്തുണയ്ക്കും കരുത്തുറ്റ വിജയത്തിനും മോൻസ് ജോസഫ് എംഎൽഎ മുഴുവൻ പേർക്കും നന്ദി പ്രകടിപ്പിച്ചു. ജനകീയ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ചർച്ച ചെയ്യാൻ 11 ഗ്രാമ പഞ്ചായത്തുകളിലും ജനസമ്പർക്ക യോഗങ്ങൾ വിളിച്ചു ചേർക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ പരിഹരിക്കാൻ കഴിയാത്തതും പൊതു പ്രാധാന്യമുള്ളതുമായ വികസന പദ്ധതികൾക്ക് എംഎൽഎ ഫണ്ട് നൽകുന്നതിന് മുൻഗണന നൽകുന്നതാണ്.

പ്രാദേശിക വികസന യോഗങ്ങളിൽ ഇക്കാര്യം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതാണ്. കോവിഡ് രോഗാവസ്ഥയുടെ ഭാഗമായി നിൽക്കുന്ന ലോക് ഡൗൺ സാഹചര്യങ്ങൾ മാറിയാൽ ഉടനെ തന്നെ  ജനസമ്പർക്ക യോഗങ്ങൾ ആരംഭിക്കുന്നതാണ്. എംഎൽഎ ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും എന്നാൽ ഫണ്ട് കിട്ടാതെ പോയതുമായ വികസന ആവശ്യങ്ങൾ തുടർന്ന് നടപ്പാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന എല്ലാ പ്രവൃത്തികൾക്കും  മുൻഗണന നൽകി ഇക്കാര്യങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തി നടപ്പാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. ആദ്യഘട്ടത്തിൽ തന്നെ എംഎൽഎ ഫണ്ട് ലഭ്യമാക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കേണ്ടതും നേടിയെടുക്കേണ്ടതുമായ പദ്ധതികളുടെ പ്രാധാന്യം വിലയിരുത്തിയ ശേഷം ജനങ്ങൾ ആഗ്രഹിക്കുന്ന പ്രധാന വികസന കാര്യങ്ങൾ ഉൾപ്പെടുത്തി വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുമായി ചർച്ച ചെയ്ത് പ്രധാന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് തീഷ്ണമായ പരിശ്രമം നടത്തുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. വികസന രംഗത്ത് കേരളത്തിന്റെ മുൻനിരയിൽ എത്തിച്ചേർന്ന കടുത്തുരുത്തി മണ്ഡലത്തിന്റെ അന്തസ്സും അംഗീകാരവും കൂടുതൽ സജീവമാക്കി മാറ്റാൻ വരുന്ന അഞ്ച് വർഷക്കാലം തീഷ്ണമായ പ്രവർത്തന പരിപാടികൾക്കും പുത്തൻ കർമ്മ പദ്ധതികൾക്കും നേതൃത്വം നൽകുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.