കോട്ടയം ജില്ലയിൽ മാത്രം ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ 3553 കുട്ടികൾ; ജില്ലാ വിദ്യാഭ്യാസ ഓഫീസർ.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും അധ്യയന വർഷം ഓൺലൈനായി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ കോട്ടയം ജില്ലയിൽ മാത്രം ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ 3553 കുട്ടികൾ ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചാണ് വിവരങ്ങൾ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.

രണ്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാകാത്ത വിദ്യാർത്ഥികളുടെ മാത്രം കണക്കാണ് ഇത്. കഴിഞ്ഞ വർഷം 4319 കുട്ടികളായിരുന്നു അധ്യയന വർഷാരംഭം ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാകാതെ ബുദ്ധിമുട്ടിയത്. ജില്ലാ കളക്ടറുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇവർക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നു. ജില്ലയിൽ ഇത്രയും കുട്ടികൾക്ക് ഓൺലൈൻ പഠന ക്ലാസ്സുകളിൽ സംബന്ധിക്കുന്നതിനു ആവശ്യമായ ടിവിയോ മൊബൈൽ സംവിധാനങ്ങളോ ഇല്ല എന്നുള്ളതാണ് വസ്തുത.

എന്നാൽ ഇപ്പോൾ നടക്കുന്നത് ഓൺലൈൻ ക്‌ളാസ്സുകളുടെ ട്രയൽ റൺ ആണെന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും പറയുമ്പോൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ എങ്ങനെ പങ്കെടുക്കും എന്ന വിഷമത്തിലാണ് ജില്ലയിലെ 3553 കുട്ടികൾ. വിവിധ സംഘടനകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ടിവിയും സ്മാർട്ട് ഫോണുകളും നൽകി വരുന്നുണ്ട്. ജില്ലയിൽ നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതായി കോട്ടയം ലൈവ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ സജ്‌ജമാക്കാൻ സാധിക്കാത്തവരും പരിമിതമായ നെറ്റ്‌വർക്ക് സിഗ്നലുകളിൽ ബുദ്ധിമുട്ടുന്നവരും ഏറെയുണ്ട്. ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്‌തു തുടങ്ങും. ജൂൺ രണ്ട് മുതൽ നാലു വരെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനുള്ള അവസരം നൽകാനാണ് ആദ്യ ആഴ്ചകളിലെ ട്രയൽ സംപ്രേഷണം.

ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ. അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളായിരിക്കും നടത്തുക. ഈ അവസരത്തിൽ ഓൺലൈൻ സംവിധാനം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്നുണ്ടെന്നു ഉറപ്പു വരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഡിജിറ്റൽ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടലിലൂടെ ഡിജിറ്റൽ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.