കോവിഡ് തീവ്ര വ്യാപന മേഖല: ജില്ലയിലെ 10 തദ്ദേശ സ്ഥാപന മേഖലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18 നുമിടയിലുള്ള കോവിഡ് തീവ്ര വ്യാപന മേഖലയായ സി കാറ്റഗറിയിൽ ജില്ലയിലെ 10 തദ്ദേശ സ്ഥാപന മേഖലകളാണ് ഉള്ളത്. ഈ മേഖലകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍  23 മുതല്‍ 29 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍  പുതിയതായി ഏര്‍പ്പെടുത്തിയ മാറ്റങ്ങളുടെ  അടിസ്ഥാനത്തിലാണ് നാളെ തുടങ്ങി ജൂലൈ ഏഴിന് അവസാനിക്കുന്ന ഒരാഴ്ച്ചത്തേക്കുള്ള ക്രമീകരണം. ജൂലൈ ഏഴിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു. 

കാറ്റഗറി സി (ശരാശരി പോസിറ്റിവിറ്റി 12ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

1.കുറവിലങ്ങാട്-12

2.കങ്ങഴ - 12.08

3.തൃക്കൊടിത്താനം -12.37

4.വാകത്താനം -13.95

5.കുമരകം - 14.04

6.മണിമല - 14.7

7.ഈരാറ്റുപേട്ട - 14.94

8.കറുകച്ചാല്‍ - 14.95

9.മേലുകാവ് - 15.97

10.പനച്ചിക്കാട്-16.62

സി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. 

3. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.

4.വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരിപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പെയര്‍ സെന്‍ററുകള്‍ക്കും വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

6.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. 

നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.