വികസനത്തിന് സിയാൽ വിജയമന്ത്രം സമ്മാനിച്ച കോട്ടയം സ്വദേശി, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്നും വി ജെ കുര്യൻ


കൊച്ചി: സംസ്ഥാനത്തെ ഒരു വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുയർത്തിയ നിരവധി നവീനാശയങ്ങൾ അവതരിപ്പിക്കുയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത വി ജെ കുര്യൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ  മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് സിയാൽ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താൽക്കാലികമായി നൽകിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിൽ പൊതുജനപങ്കാളിത്തം, സൗരോർജ പദ്ധതി, വീടു നഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീമേഖലകളിൽ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ സിയാൽ മുന്നോട്ടുവച്ച മാതൃകകളാണ് കുര്യനെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാക്കിയത്. 1957 ഫെബ്രുവരി 23 നു പാലാ ഇടമറ്റം വട്ടവയലിൽ വി ജെ ജോസഫിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനായി ജനനം. അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016-ൽ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവർഷം സിയാൽ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കാലാവധി ബുധനാഴ്ച അവസാനിക്കും.

സിയാലിന്റെ 27 വർഷത്തെ ചരിത്രത്തിൽ മൂന്ന് ഘട്ടങ്ങളിലായി 19 വർഷം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കോർഡോടെയാണ് കുര്യൻ വിരമിക്കുന്നത്. 1983 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കുര്യൻ. പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവർത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. 



കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ അംഗീകരിച്ചത് നിർണായകമായി. 1994-ലാണ് വിമാനത്താവള നിർമാണത്തിനായി സിയാൽ എന്ന കമ്പനി രൂപവത്ക്കരിച്ചത്. തുടർന്നുള്ള എൽ ഡി എഫ് സർക്കാരും കുര്യന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. 1999-ൽ രാജ്യത്തെ ആദ്യത്തെ പി പി പി വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി. പിന്നീട്, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ കേന്ദ്രസർക്കാർ  ഈ മാതൃകയിൽ വികസന പ്രവർത്തനങ്ങൾ നടത്തി. കൊച്ചി വിമാനത്താവളം ഇപ്പോൾ, നേരിട്ട് 12,000-ൽ അധികം പേർക്കും പരോക്ഷമായി കാൽലക്ഷം പേർക്കും തൊഴിലവസരം നൽകുന്നു.

19,000 ഓഹരിയുടമകളുണ്ട്. 2002-03 മുതൽ സിയാൽ ലാഭവിഹിതം നൽകിവരുന്നു. നാളിതുവരെ 282 ശതമാനം ലാഭവിഹിതം മടക്കി നൽകിക്കഴിഞ്ഞു. 2019-20 ൽ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു. വിമാനത്താവളത്തിന്റെ ആസ്തി 382 കോടി രൂപയിൽ നിന്ന് 2455 കോടി രൂപയായി വർധിച്ചു. പ്രതിവർഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യവികസനത്തിൽ നിരന്തരം പരീക്ഷണങ്ങൾ നടത്താൻ വി ജെ കുര്യൻ ശ്രദ്ധിച്ചിരുന്നു. 2015-ൽ സിയാൽ, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി മാറി.  ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്‌ക്കാരം സിയാലിനെ തേടിയെത്തി.

നിലവിൽ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി. കണ്ണൂരിലെ പയ്യന്നൂരിൽ 12 മെഗാവാട്ട് സൗരോർജ പദ്ധതിയുടേയും കോഴിക്കോട് അരിപ്പാറയിൽ 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടേയും അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2016-21 കാലഘട്ടത്തിൽ മാത്രം 2016 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ സിയാലിൽ നടന്നു. പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനാരംഭം, ആഭ്യന്തര ടെർമിനൽ നവീകരണം, റൺവെ റീസർഫസിങ്, വെള്ളപ്പൊക്ക നിവാരണപദ്ധതി എന്നിവ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മാത്രം നടപ്പിലാക്കി. 2016-21 കാലഘട്ടത്തിൽ മാത്രം 2016 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ സിയാലിൽ നടന്നു. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ, ഈ വികസനപ്രവർത്തനങ്ങൾ നടത്താൻ കുര്യന് കരുത്തായി.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ,തിരുവനന്തപുരം-കാസർകോട് പശ്ചിമതീര ജലപാതയുടെ വികസത്തിനത്തിന് കുര്യനെ മാനേജിങ് ഡയറക്ടറാക്കി കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് സ്ഥാപിച്ചു. ജലപാതാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൊച്ചിൻ ഡ്യൂട്ടിഫ്രീ, സിയാൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ്, സിയാൽ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്നിവ സിയാലിന്റെ ഉപകമ്പനികളാണ്. മൂവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യൻ, ആലപ്പുഴ, എറണാകുളം ജില്ലാകളക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളിൽ ആധുനികവത്ക്കരണം നടപ്പിലാക്കി.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയിൽ ഓവർബ്രിഡ്ജുകളുടേയും 23 മേൽപ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീ-പോർട്ട്- എയർപോർട്ട് റോഡ് നിർമിച്ചു. സ്‌പൈസസ് ബോർഡ് ചെയർമാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്‌പൈസസ് പാർക്ക് എന്നിവ ആരംഭിച്ചു. ഏറ്റെടുത്ത പദ്ധതികളിലെല്ലാം പ്രൊഫഷണൽ മികവും സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കുര്യൻ വിലയിരുത്തപ്പെടുന്നത്. തൃശ്ശൂർ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യൻ, ഡോ.എലിസബത്ത് കുര്യൻ എന്നിവർ മക്കളാണ്.