കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു


ശബരിമല : കർക്കടക മാസ പൂജകൾക്കായി  ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും  തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു. കർക്കടകം ഒന്നായ നാളെ പുലർച്ചെ  മുതൽ മാത്രമെ അയ്യപ്പഭക്തർക്ക് ശബരീശ ദർശനത്തിനായി ഭക്തർക്ക് അനുമതിയുള്ളു. നാളെ പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് അഭിഷേകം നടത്തും.കർക്കടകമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്ന  ദിവസങ്ങളിൽ  5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം നൽകിയിട്ടുണ്ട്.  നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം,,പടിപൂജ എന്നിവ കർക്കിടക മാസ പൂജകൾക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട  അടയ്ക്കും. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം നടത്തുക. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.