ടി പി ആർ വിഭാഗീകരണം: ജില്ലയിൽ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ 11 തദ്ദേശ സ്ഥാപനങ്ങൾ.


കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും  ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവിറക്കി. കോട്ടയം ജില്ലയിൽ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ 11 തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ജൂലൈ 21 മുതല്‍ 27 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്.

ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍ എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഓഗസ്റ്റ് നാലിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. ജൂലൈ 21 മുതല്‍ 27 വരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 10.54  ശതമാനമാണ്. 

കാറ്റഗറി ഡി (ശരാശരി പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

1.അയ്മനം(15.15)

2.കുറവിലങ്ങാട്(15.88)

3.കാണക്കാരി(16.18)

4.മാഞ്ഞൂര്‍(16.92)

5.ഉദയനാപുരം(17.03)

6.കുമരകം(17.23)

7.കറുകച്ചാല്‍(19.02)

8.പുതുപ്പള്ളി(19.69)

9.പാറത്തോട്(20.14)

10.മറവന്തുരുത്ത്(21.21)

11.കുറിച്ചി(24.31)

ഡി കാറ്റഗറി മേഖലയില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ട കേന്ദ്ര,സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങള്‍ , കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.

2.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും  മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

3.അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകള്‍, പഴം പച്ചക്കറി കടകള്‍, പാല്‍ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ളു ഷാപ്പുകള്‍, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍

കഴിവതും ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക്  പ്രവര്‍ത്തനാനുമതി ഇല്ല.

4. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം. ജൂലൈ 31ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസമായിരിക്കും.

5. അക്ഷയ കേന്ദ്രങ്ങള്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദനീയമായ ആളുകളുടെ എണ്ണം സ്ഥാപനത്തിന്‍റെ പുറത്ത് പ്രദര്‍ശിപ്പിക്കണം. ഇത്രയും ആളുകളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. 100 ചതുശ്ര അടിക്ക് നാലു പേര്‍ എന്ന കണക്കിലാണ് പ്രവേശനം അനുവദിക്കേണ്ടത്. 

6.ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

6.ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.

7.രോഗികള്‍ അവരുടെ സഹായികള്‍, വാക്സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

8.കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

9.ലോക്ക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എന്‍ജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം. ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും. നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം 'നിയമനടപടികള്‍ 'സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.