കോട്ടയം കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സിനു ഓട്ടോണമസ് പദവി അനുവദിച്ചു.


കോട്ടയം: കോട്ടയം കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സിനു ഓട്ടോണമസ് പദവി അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സിനു ഓട്ടോണമസ് പദവി അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികവാര്‍ന്നതും ദേശീയ-അന്തര്‍ദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഈ ഓട്ടോണമസ് പദവി സ്ഥാപനത്തിന് സഹായകമാവും എന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ലോക പ്രശസ്ത സിനിമാ സംവിധായകനും പത്മവിഭൂഷണ്‍ ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമിയുടെ ചെയര്‍മാനായും ചലച്ചിത്ര രംഗത്ത് ദേശീയ പ്രശസ്തനായ ശങ്കര്‍മോഹന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുന്നു.

ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിഖ്യാത ചലച്ചിത്ര പഠനകേന്ദ്രങ്ങളായ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും കല്‍ക്കത്തയിലെ 'സത്യജിത്ത് റേ' ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും നിലവാരത്തിലേക്ക് വളരുവാന്‍ സ്വയംഭരണ പദവി സ്ഥാപനത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.ആർ ബിന്ദു പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസൃതമായ കഴിവുകള്‍ പരമാവധി പുറത്തുകൊണ്ടു വന്നുകൊണ്ട് ഇന്ത്യന്‍ സിനിമയ്ക്കും ലോക സിനിമയ്ക്കും സമഗ്ര സംഭാവനകള്‍ നല്‍കുവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രാപ്തമാക്കാന്‍ സഹായകരമാണ് ഓട്ടോണമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം. ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിമുകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടന്നു വരുകയാണ്.