ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്.


ചങ്ങനാശ്ശേരി: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശു ഭൂമിയായി കിടന്ന 36 ഏക്കർ വരുന്ന ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്. പാടം തരിശ് കിടന്നതുമൂലം പുല്ല് അഴുകി ചാലച്ചിറ തോട്ടിലെ വെള്ളം മലിനമാവുകയും തുടർന്ന് നാലോളം കുടിവെള്ള വിതരണ പദ്ധതികളുടെ സ്രോതസ്സ് മലിനപ്പെടുകയും സമീപവാസികളുടെ കിണറുകളിലെ കുടിവെള്ളം കളർ വ്യത്യാസപ്പെട്ട് ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.

തരിശ് പാടത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഉടമകളുടെ പ്രതിനിധികളായ വനിതാ അംഗങ്ങൾ ചേർന്ന് പാടശേഖര സമിതി രജിസ്റ്റർ ചെയ്താണ് കൃഷി ഇറക്കുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് പുറം ബണ്ടുകൾ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള മുന്നൊരുക്ക പണികളുടെ ഉദ്ഘാടനം എം എൽ എ ജോബ് മൈക്കിൾ നിർവ്വഹിച്ചു. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുജാത സുശീലൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫ. ടോമിച്ചൻ ജോസഫ്,കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് തോമസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ പ്രീതാകുമാരി, മറ്റ് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഭിജിത്ത് മോഹനൻ, സുമ എബി, ബ്ലോക്ക് പഞ്ചായത്തംഗം ഇ ആർ സുനിൽ കുമാർ, പഞ്ചായത്തംഗങ്ങളായ ബിജു എസ് മേനോൻ, സ്മിത ബൈജു, ബി ആർ മഞ്ചീഷ്, വില്ലേജ് ഓഫീസർ സലിം സദാനന്ദൻ, കർഷക സംഘം പ്രതിനിധികളായ എം എൻ മുരളീധരൻ നായർ, പി കെ അനിൽകുമാർ, റ്റി വി അജിമോൻ, പാടശേഖര സമിതി പ്രതിനിധികളായി ഷൈലജാകുമാരി, സെസി സാബു കോട്ടയിൽ, അഞ്ജന ശിവൻ, രേഖ വിജയൻ, നിലം ഉടമകളുടെ പ്രതിനിധികളായി അപ്പുക്കുട്ടൻ നായർ കപ്പാംമൂട്, വി ജി ശിവൻകുട്ടി നായർ, നിഖിൽ എസ്, ബിജു ചിറത്തിലാട്ട്, സാബു അലക്സാണ്ടർ കോട്ടയിൽ, പ്രസന്നകുമാർ കൊച്ചുപറമ്പിൽ, വി എൻ വിജയപ്പൻ എന്നിവർ പങ്കെടുത്തു.