നാളുകളായുള്ള ആവശ്യത്തിന് പരിഹാരം, കോട്ടയം മാർക്കറ്റിനുള്ളിലൂടെയുള്ള ബസ്സ് സർവ്വീസ് നിരോധിച്ചു ഉത്തരവിറക്കി.


കോട്ടയം: നാളുകളായുള്ള ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യത്തിന് പരിഹാരമായി തിരക്കേറിയ കോട്ടയം മാർക്കറ്റിനുള്ളിലൂടെയുള്ള സ്വകാര്യ ബസ്സ് സർവ്വീസ് നിരോധിച്ചു ആർ ടി എ ഉത്തരവിറക്കി. കോട്ടയം ആർടിഓ വി.എം ചാക്കോയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ ആർടിഎ യോഗം ചേർന്ന് എല്ലാ മേഖലകളിൽ നിന്നുമുള്ളവരുടെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെടുത്ത തീരുമാനം ഉത്തരവായത് കഴിഞ്ഞ ദിവസം ആണ്. എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതും ചന്തയ്ക്കകത്തുകൂടിയുള്ള ബസ്സ് സർവ്വീസ് ഒഴിവാക്കണമെന്നായിരുന്നു. പൊതുജന സംഘടനകളുടെ പ്രതിനിധികൾ,വ്യാപാര സംഘടനകളുടെ പ്രതിനിധികൾ,ഓട്ടോ ടാക്സി തൊഴിലാളിൽ പ്രതിനിധികൾ,ബസ്സ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ,കെ എസ് ആർ ടി സി അധികൃതർ, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. നഗരത്തിലെ വളരെയധികം തിരക്കുള്ള കോട്ടയം മാർക്കറ്റിനുള്ളിലൂടെ ബസ്സ് സർവ്വീസ് നടത്തുന്നത് അപകടകരമായതാണെന്നു യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. കഴിഞ്ഞ ജനുവരി അവസാനം കോട്ടയം മാർക്കറ്റിനുള്ളിൽ കോഴിച്ചന്ത ഭാഗത്ത് യുവാവ് മരണപ്പെട്ടിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കും കാരണം ഈ വഴി മുഴുവൻ സമയവും തിക്കും തിരക്കുമാണ്. ഇതിനിടയിലൂടെയാണ് ബസ്സ് സർവ്വീസ് നടത്തുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ അത് ആരുടെ ഭാഗത്തു നിന്നുണ്ടായാലും കാത്തിരിക്കുന്നത് ദുരന്തമായിരിക്കും. ചിങ്ങവനം,ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകളാണ് മാർക്കറ്റിനുള്ളിലൂടെ സർവ്വീസ് നടത്തുന്നത്. ഇനി മുതൽ സ്വകാര്യ ബസ്സുകൾ കെ കെ റോഡ് വഴി  വഴിതിരിച്ചു വിടും. ആർ ടി എ ഉത്തരവിന്റെ പകർപ്പ് ജില്ലാ പോലീസ് മേധാവി ഐമാരിയ ശേഷം ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും.