കോവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ ആശുപത്രികളിൽ എത്തുന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.


കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ആശുപത്രികളിൽ എത്തുന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം എന്ന് ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ പറഞ്ഞു. രോഗബാധിതരെ വേഗത്തിൽ കണ്ടെത്തി ചികിത്സ നൽകുന്നതിനും കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം. നിലവിൽ രോഗ ലക്ഷണം ഉള്ളവരും സമ്പർക്ക പശ്ചാത്തലം ഉള്ളവരും മാത്രമാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്. ജില്ലയിൽ പരിശോധന വർധിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ജില്ലയിലെ ആശുപത്രികളിലെത്തുന്ന മറ്റു രോഗബാധിതർക്കും കൂടെ എത്തുന്നവർക്കും ആന്റിജൻ പരിശോധനയാണ് നടത്തുന്നത്. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ ജില്ലയിലെ രോഗവ്യാപനത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാകുകയുള്ളു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.