കോവിഡ് ചികിത്സക്കു ശേഷം ക്ഷയരോഗ പരിശോധന നടത്തണം; ജില്ലാ മെഡിക്കൽ ഓഫീസർ.


കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സാകേന്ദ്രങ്ങളിൽ കഴിഞ്ഞവര്‍  രോഗം സ്ഥിരീകരിച്ച് 17 ദിവസത്തിനു ശേഷം കഫ പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വര്‍ഗീസ് അറിയിച്ചു. കോവിഡ് ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍  ഉൾപ്പെടെയുള്ള മരുന്നുകൾ രോഗ പ്രതിരോധശേഷി താത്കാലികമായി കുറയുന്നതിന് കാരണമാകും.

 

 ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്  ക്ഷയരോഗം ബാധിക്കാൻ സാധ്യത കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു. ക്ഷയരോഗം കൃത്യമായ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാനാവും. നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗാണു ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും തകരാറുണ്ടാക്കുന്ന സാഹചര്യവും ഒഴിവക്കാന്‍ കഴിയും.

ക്ഷയരോഗ പരിശോധനയും ചികിത്സയും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാണ് എന്നും ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വര്‍ഗീസ് പറഞ്ഞു.