ജില്ലയിൽ കോവിഡ് അവലോകന യോഗം ഇന്ന്, ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗൺ ഏർപ്പെടുത്തും.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ഇന്ന് ചേരും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയാണ് നിലവിൽ പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.  

 പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏർപ്പെടുത്താനാണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും. നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഓരോ ആഴ്ച്ചയിലേയും രോഗബാധിതരുടെ എണ്ണം ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമർപ്പിക്കുകയും ഈ കണക്കുകൾ വിശകലനം ചെയ്തു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജില്ലതല സമിതി തീരുമാനിക്കുകയും ചെയ്യും.

ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള  5 നഗരസഭകളിലെ 26 വാർഡുകളായിരുന്നു കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നത്. ഏറ്റുമാനൂർ നഗരസഭയിലെ വാർഡ് 28 ലാണ് ഏറ്റവും ഉയർന്ന ഉയർന്ന ഡബ്ള്യു ഐ പി ആർ ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രിത മേഖലകൾ ഏതൊക്കെയെന്നു ജില്ലാ ദിനാന്ത നിവാരണ അതോറിട്ടി യോഗത്തിനു ശേഷം ജില്ലാ കളക്ടർ പ്രഖ്യാപിക്കും.

രോഗബാധിതർ കൂടുതലായുള്ള തദ്ദേശ സ്ഥാപന മേഖലകളിൽ പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.