ജില്ലയിൽ കോവിഡ് അവലോകന യോഗം ഇന്ന്, ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗൺ ഏർപ്പെടുത്തും.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ഇന്ന് ചേരും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

 

 പ്രതിവാര രോഗബാധ നിരക്ക് 10 നു മുകളിലാണെങ്കിൽ ആ മേഖലകളിലെ വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു കഴിഞ്ഞ ആഴ്ച്ച ചെയ്തിരുന്നത്. എന്നാൽ ഇ ആഴ്ച്ച മുതൽ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏർപ്പെടുത്താനാണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതിനു ശേഷം പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം പുറത്തിറക്കിയ റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ച്ച കോട്ടയം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായിരുന്നില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും ജനസംഖ്യയെ ആനുപാതികമാക്കിയാണ് രോഗവ്യാപനം നിർണ്ണയിക്കുന്നത്. എല്ലാ ബുധനാഴ്‌ച്ചയും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് തദ്ദേശ സ്ഥാപന മേഖലകളിലെ പ്രതിവാര രോഗബാധ നിരക്ക് വിശകലനം ചെയ്തു രോഗബാധിത നിയന്ത്രിത മേഖലകൾ ഏതൊക്കെയെന്നു പ്രഖ്യാപിക്കും.

നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഓരോ ആഴ്ച്ചയിലേയും രോഗബാധിതരുടെ എണ്ണം ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമർപ്പിക്കുകയും ഈ കണക്കുകൾ വിശകലനം ചെയ്തു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജില്ലതല സമിതി തീരുമാനിക്കുകയും പ്രദേശങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.