സ്വതന്ത്ര്യദിനാഘോഷം: രാവിലെ 9ന് മുഖ്യമന്ത്രി പതാക ഉയർത്തും, ജില്ലകളിൽ ചുമതലപ്പെട്ട മന്ത്രിമാർ പതാക ഉയർത്തും.


തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സായുധ സേനകളുടെയും സായുധമല്ലാത്ത ഘടകങ്ങളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലകളിൽ ചുമതലപ്പെട്ട മന്ത്രിമാർ രാവിലെ 9 മണിക്കോ അതിനു ശേഷമോ പതാക ഉയർത്തും. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലകളിൽ ക്ഷണിതാക്കളുടെ എണ്ണം നൂറിൽ താഴെയായിരിക്കും.

 

 ബ്‌ളോക്ക്, പഞ്ചായത്ത് തലങ്ങളിലും രാവിലെ ഒൻപതിനോ അതിനു ശേഷമോ പതാക ഉയർത്തും. ബ്‌ളോക്ക് തലത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടോ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റോ പതാക ഉയർത്തും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്‌സൺ, മേയർ എന്നിവർ യഥാക്രമം പതാക ഉയർത്തും. തദ്ദേശസ്ഥാപന തലങ്ങളിൽ ക്ഷണിതാക്കളുടെ എണ്ണം 50ൽ താഴെയായിരിക്കണം.

സർക്കാർ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും വകുപ്പ് മേധാവിയോ ഓഫീസ് മേധാവിയോ പതാക ഉയർത്തും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കണം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത്. കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ തൊഴിലാളികൾ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ സംസ്ഥാനതല ചടങ്ങ് ഒഴികെയുള്ളയിടങ്ങളിൽ ഇവരുടെ എണ്ണം 12ൽ താഴെയായിരിക്കണം. പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ചടങ്ങിൽ അനുമതിയുണ്ടാവില്ല. പ്‌ളാസ്റ്റിക് ഉപയോഗിച്ചുള്ള  ദേശീയ പതാകകളുടെ നിർമാണവും വിതരണവും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ചടങ്ങിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനും നിർദ്ദേശമുണ്ട്.