അനന്തകൃഷ്ണൻ വീട്ടിൽ നിന്നിറങ്ങിയത് കുഞ്ഞിന് പാൽ പൊടി വാങ്ങാനെന്ന് പറഞ്ഞു, കോട്ടയത്ത് ഓട്ടോയ്ക്കുള്ളിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്ത


കോട്ടയം: കോട്ടയത്ത് ഓട്ടോയ്ക്കുള്ളിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പിതാവ്. മാങ്ങാനം ചക്കാലയിൽ പുത്തൻപറമ്പിൽ അനന്തകൃഷ്‌ണൻ(26) ആണ് ഓട്ടോയ്ക്കുള്ളിൽ തീ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുരേഷ് കുമാർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കുഞ്ഞിനു പാൽപൊടി വാങ്ങാനെന്നു പറഞ്ഞാണ് അനന്തകൃഷ്ണൻ വീട്ടിൽനിന്ന് ഇറങ്ങിയത്.

 

 കോവിഡ് പ്രതിസന്ധിയിൽ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്കിൽ നിന്നും സ്ഥിരമായി വിളികൾ വന്നതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അനന്തകൃഷ്ണൻ എന്ന് പിതാവ് പറഞ്ഞു. ഡ്രൈവർ സീറ്റിൽ പൂർണ്ണമായും കത്തിയമർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ റിക്ഷ കത്തുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. കോട്ടയത്തു നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.