ജാഗ്രതയോടെ ഈ പൊന്നോണം ആഘോഷിക്കാം, ഓണാശംസകൾ നേർന്നു ആരോഗ്യ മന്ത്രി.


തിരുവനന്തപുരം: കോവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണം. നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എല്ലാ മലയാളികൾക്കും ഓണഅസ്ഹമാസകൾ നേർന്നു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്.  

 എന്നാല്‍ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങള്‍ കുറച്ചതോടും കൂടി കേസുകള്‍ ക്രമേണ വര്‍ധിച്ച് ഒക്‌ടോബര്‍ മാസത്തോടെ കൂടി 11,000ത്തോളമായി. ഇപ്പോള്‍ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

'ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ സന്ദേശം.അതിത്തവണയും തുടരണം. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. കടകളില്‍ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല.

എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.