സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി.


പത്തനംതിട്ട: സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു. 15 സ്ത്രീകളാണ് പരാതികള്‍ നല്‍കാന്‍ എത്തിയത്. ഈ പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്ക് കൈമാറി.

 

 തുടര്‍ന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ക്രമസമാധാനനില, വിവിധ കേസുകളുടെ വിവരങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. തുടര്‍ന്ന് ജില്ലാ സായുധസേനാ ക്യാമ്പ് സന്ദര്‍ശിച്ചു. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടലൂരി, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി എന്നിവര്‍ പങ്കെടുത്തു.