കുമരകം: കുമരകം സൂപ്പറാണ്, നയനാനന്ദകരമായ ദൃശ്യ വിസ്മയങ്ങളിൽ പ്രകൃതിയാൽ അനുഗ്രഹീതമായ സ്ഥലമാണ് കുമരകമെന്നും നാവിനു രുചി വൈവിധ്യങ്ങൾ സമ്മാനിക്കുന്ന നാടാണ് കുമരകമെന്നും ഇസ്രായേൽ വിനോദ സഞ്ചാര ഡയറക്ടർ സമ്മിയും ഭാര്യ സൊഹദും പറയുന്നു.
മധുവിധുവിന്റെ ഭാഗമായി കേരളത്തിലെത്തിയ ഇസ്രായേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇന്ത്യ-ഫിലിപ്പൈൻസ് ഡയറക്ടർ സമ്മി യഹിയയും ഭാര്യ സൊഹദും കുമരകം മാഞ്ചിറയിലെ വിവിധ മേഖലകൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു. ഉത്തരവാദിത്വ ടൂറിസം പദ്ധതികളുടെ ഭാഗമായി ഗ്രാമീണ ടൂറിസം കാഴ്ച്ചകൾ ആസ്വദിക്കാനായി എത്തിയതായിരുന്നു ഇരുവരും കുമരകത്ത്.
ദിവസം മുഴുവൻ കുമാരകത്തിന്റെ ദൃശ്യ ഭംഗിയും രുചി വൈവിധ്യങ്ങളും ടൂറിസം പ്രവർത്തനങ്ങളും ആസ്വദിച്ച ശേഷം തിങ്കളാഴ്ച്ച രാവിലെയാണ് മടങ്ങിയത്. കുമരകത്തെ വിവിധ വീടുകളിലും ഇരുവരും സന്ദർശനം നടത്തി. കമ്മ്യുണിറ്റി ടൂർ ലീഡറായ ഗീതു കുമാരകത്തിന്റെ ചരിത്രവും കലാ പാരമ്പര്യങ്ങളും ഇരുവർക്കും വിശദമാക്കി നൽകി. കയറു പിരിച്ചും തെങ്ങിൽ കയറിയും ഓലമെടഞ്ഞും ഗ്രാമീണരിലൊരാളായി മാറുകയായിരുന്നു ഇരുവരും. കുമരകത്തെ സന്ദർശനം നന്നായി ആസ്വദിച്ചതായും സമ്മിയും ഭാര്യ സൊഹദും പറഞ്ഞു. മധുവിധുവിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ഇവർ കുമരകത്തെ ഗ്രാമീണ ജീവിതം അറിയുന്നതിനായുള്ള ആഗ്രഹം കൊച്ചിയിലെ ടൂർ കോർഡിനേറ്ററോട് പ്രകടിപ്പിക്കുകയും അവർ കേരള ഉത്തരവാദിത്ത ടൂറിസം മിഷനെ ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയുമായിരുന്നു. ഉത്തരവാദിത്വ ടൂറിസം ജില്ലാ കോർഡിനേറ്റർ ഭഗത് സിങ് ഇരുവരെയും സ്വീകരിച്ചു.