കോട്ടയത്ത് ക്രെയിൻ ഇടിച്ചു ഗൃഹനാഥന് ദാരുണാന്ത്യം, കാൽനട യാത്രികനായ ജോൺ മാത്യുവിന്റെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയായിരുന്നു.


മണർകാട്: കോട്ടയത്ത് ക്രെയിൻ ഇടിച്ചു ഗൃഹനാഥന് ദാരുണാന്ത്യം. വേങ്കടത്ത് വെളിയത്ത് ജോൺ മാത്യു (കൊച്ചുമോൻ– 60) ആണു മരിച്ചത്. കാൽനട യാത്രികനായ ജോൺ മാത്യുവിന്റെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയായിരുന്നു.

 

 ഇന്നലെ രാത്രി മണർകാട് ഏറ്റുമാനൂർ ബൈപ്പാസിൽ പാലമുറി പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന ജോൺ മാത്യുവിനെ ക്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനടിയിലേക്ക് വീണ ജോൺ മാത്യുവിന്റെ ശരീരത്തിലൂടെ ക്രെയിൻ കയറി ഇറങ്ങുകയായിരുന്നു.

 

 സംഭവസ്ഥലത്തു വെച്ച് തന്നെ ജോൺ മാത്യു മരണപ്പെടുകയായിരുന്നു. അപകടത്തിൽ തലയിലൂടെ ക്രെയിൻ കയറിയിറങ്ങുകയായിരുന്നു. വെളിച്ചക്കുറവും റോഡിനിരുവശവും കാട് മൂടിയതിനാലും കാൽനട യാത്രികനെ കാണാൻ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അടുത്തിടെയായിരുന്നു ഇദ്ദേഹത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം.

കുടുംബ വീട്ടിൽ മാതാപിതാക്കളെ കണ്ട ശേഷം പുതിയ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ദാരുണാന്ത്യം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണർകാട് പോലീസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുവും മറ്റു അംഗങ്ങളും  സംഭവ സ്ഥലത്ത് എത്തിയിരുന്നു. മൃത ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.