തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം യോഗത്തിൽ വിലയിരുത്തും. ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
ഓണത്തെ തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നേക്കാമെന്ന ആശങ്കയിലാണ് ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രി കർഫ്യുവും തുടർന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോഗ്യ വിദഗ്ദ്ധരുമായി നടത്തിയ ചർച്ചയിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
ക്വറന്റയിൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശനിയാഴ്ച്ച മുതൽ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ക്വറന്റയിൻ ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്തുകയും സ്വന്തം ചെലവിൽ നിർബന്ധിത ക്വറന്റയിനിൽ വിടാനുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓണത്തിന് ശേഷം ആശങ്കപ്പെട്ടിരുന്ന രീതിയിൽ രോഗവ്യാപനം രൂക്ഷമാകാത്ത സാഹചര്യത്തിൽ ഇളവുകൾ അനുവദിച്ചേക്കാനാണ് സാധ്യത.