കോട്ടയത്തിനു വീണ്ടും ആമ്പൽ വസന്തം! മലരിക്കലിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു.


കോട്ടയം: കോട്ടയത്തിനു വീണ്ടും ആമ്പൽ വസന്തത്തിന്റെ വിസ്മയ കാഴ്ച്ചകൾ കാണാൻ അവസരം. കോവിഡ് രോഗവ്യാപനത്തിൽ കുറവ് വന്നതോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പിൻവലിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുകയും മലരിക്കൽ ഉൾപ്പെടുന്ന മേഖലകൾ അതീവ നിയന്ത്രണ മേഖലയിലും കണ്ടെയിന്മെന്റ് സോൺ പരിധിയിലും ഉൾപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. മേഖലയിൽ പ്രതിവാര രോഗബാധ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു സന്ദർശകർക്ക് അനുമതി നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു.

രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ആമ്പൽ ഫെസ്റ്റ് കാണുന്നതിന് സഞ്ചാരികൾക്ക് അവസരമൊരുക്കണമെന്നു ആവശ്യപ്പെട്ടു തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. ഒക്ടോബർ ആദ്യവാരം വരെ ആമ്പൽ ഫെസ്റ്റ് കാണാൻ അവസരമൊരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തിനു പിങ്ക് വസന്തം സമ്മാനിച്ച മലരിക്കലിലെ ഏക്കറുകണക്കിന് വരുന്ന പാടശേഖരങ്ങളിലെ ആമ്പൽ കാഴ്ചകൾ ഇനി നേരിൽ കണ്ടു ആസ്വദിക്കാം. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതോടെ മേഖലയിലെ പ്രദേശവാസികൾ ആമ്പൽപ്പൂ മൊട്ടുകളും ആമ്പൽ വിത്തുകളുമായി ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി എത്തിയിരുന്നു. നിരവധിപ്പേരാണ് ഏക്കർ കണക്കിന് പരന്നു കിടക്കുന്ന പാടശേഖരങ്ങളിലെ വിസ്മയ കാഴ്ച്ച കാണാനായി എത്തിയിരുന്നത്. മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പിങ്ക് വസന്തം സമ്മാനിച്ചു ആമ്പൽ പൂക്കൾ പൂവിടുന്നത്. 

ചിത്രം: സോഷ്യൽ മീഡിയ.