പ്രളയക്കെടുതി: മണിമലയിലെയും വെള്ളാവൂരിലെയും ദുരന്ത ബാധിത പ്രദേശങ്ങളില്‍ റവന്യു മന്ത്രി സന്ദർശനം നടത്തി.


മണിമല: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം വിതച്ച മണിമല,വെള്ളാവൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകൾ റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു.

 

 ദുരിതബാധിത മേഖലകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ദ്രുതനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനമാണ് നടക്കുന്നത്. രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ പ്രത്യേക അദാലത്ത് നടത്തും. മലവെള്ളപ്പാച്ചിലിൽ മൂന്നാനിയിലെ മാവേലി സ്‌റ്റോറിന് സാരമായി കേടുപാടു സംഭവിച്ചിരുന്നു. ഇവിടെ തിങ്കളാഴ്ച മുതൽ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന്റെ സേവനം ലഭ്യമാക്കും. ഭക്ഷ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ തകർന്ന നൂലുവേലിക്കടവ് തൂക്കുപാലം പുനസ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ കെല്ലിനെയും ആവശ്യമെങ്കിൽ തദ്ദേശസ്വയംഭരണ ഓവർസിയർമാരെയും ചുമതലപ്പെടുത്താൻ കളക്ടർക്ക് നിർദേശം നൽകി. വെള്ളാവൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെറുവള്ളി പാലം, പഴയിടം കോസ്‌വേ എന്നിവ നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാപാരികൾക്കുണ്ടായ നഷ്ടവും മറ്റു പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വെള്ളംകയറിയ മണിമല പൊലീസ് സ്‌റ്റേഷൻ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രളയത്തിൽ വെള്ളം കയറിയ മണിമല പോലീസ് സ്റ്റേഷൻ മന്ത്രി സന്ദർശിച്ചു. വെള്ളാവൂർ പഞ്ചായത്തിലെ മൂന്നാലി ഭാഗത്തെ വ്യാപാരി വ്യവസായികൾക്ക് വെള്ളപൊക്കം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വലിയിരുത്തി. എംഎൽഎ ഡോ.എൻ ജയരാജ്, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.