ജെസ്‌നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സംയുക്ത സമിതി.


എരുമേലി: എരുമേലി മുക്കൂട്ടുതറ സ്വദേശിനി ബിരുദ വിദ്യാർത്ഥിയായ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സംയുക്ത സമിതി. ജെസ്‌നയുടെ തിരോധാനത്തിൽ കേസ് ഹൈക്കോടതി സിബിഐ യെ ഏൽപ്പിച്ചിട്ടും അന്വേഷണ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്നാണ് എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സംയുക്ത സമിതി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ക്രൈസ്തവ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ കൂട്ടധര്ണയും വിശദീകരണ യോഗവും നടക്കും. എരുമേലി മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുമായായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട്  3 വർഷം കഴിഞ്ഞു. കാണാതായി 3 വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല എന്നുമാത്രമല്ല ഒരു തെളിവും കണ്ടെത്താൻ പൊലീസിനോ സിബിഐ ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണങ്ങൾ വിഫലമായി തീരുകയായിരുന്നു. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു വെളിപ്പെടുത്താനാവാത്ത പല കാര്യങ്ങളും കണ്ടെത്തിയതായി സർവ്വീസി നിന്ന് വിരമിക്കും മുൻപ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി സൈമൺ പറഞ്ഞിരുന്നു. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടാണ് പോലിസ് അന്വഷണം ആരംഭിച്ചത് തന്നെ. ആദ്യഘട്ടങ്ങളിൽ വെച്ചൂച്ചിറ പോലീസും പിന്നീട് തിരുവല്ല ഡി വൈ എസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടന്നു. അന്വേഷണ സംഘം കേരളത്തിന്‌ വെളിയിലും അന്വേഷണം നടത്തിയെങ്കിലും തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. ആദ്യ ഘട്ടത്തിൽ ഐ.ജി.മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനായിരുന്നു പിന്നീട് അന്വേഷണ ചുമതല. പിന്നീട് ജെസ്‌നയുടെ തിരോധാനം ക്രൈബ്രാഞ്ച് ഏറ്റെടുത്തു എങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത്തു വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. അധികമാരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല ജെസ്‌നയുടേത്. ഇല്ലാത്ത പ്രണയത്തിന്റെ പേരിലാണ് ജെസ്‌നയെ ചിത്രീകരിക്കുന്നതെന്നും സുഹൃത്തുക്കൾ അന്ന് പോലീസിനോട് പറഞ്ഞിരുന്നു. ജെസ്‌നയുടെ തിരോധാനത്തിന് 8 മാസങ്ങൾക്കു മുൻപായിരുന്നു അമ്മയുടെ മരണം. ജെസ്‌നയുടെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരിൽ നിന്നും ജെസ്‌നയിലേക്കെത്താൻ ഒരു തുമ്പും കിട്ടിയില്ല. രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചത്. 300 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത് ഇവരിൽ 150 ലധികം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ പ്രയോജനകരമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഹൈക്കോടതി കേസ് സിബിഐ ക്ക് കൈമാറിയത്. എന്നാൽ ഇപ്പോൾ സിബിഐ അന്വേഷിച്ചിട്ടും പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സംയുക്ത സമിതി രംഗത്തെത്തിയിരിക്കുന്നത്. ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച കേസ് ഹൈക്കോടതി സിബിഐ ക്കു കൈമാറിട്ടും അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ  ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.