മഴക്കെടുതി: കോട്ടയം ജില്ലയില്‍ 59 റോഡുകള്‍ നശിച്ചു, 16 പാലങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി.


മുണ്ടക്കയം: മഴക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ 59 റോഡുകള്‍ നശിച്ചു. 31.08 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ദുരിതബാധിതമേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളില്‍ സകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

 

 റോഡുകള്‍ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  പാലങ്ങള്‍ക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തല്‍. പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.  പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങള്‍ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങള്‍ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂര്‍ത്തീകരിക്കും എന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടക്കുകയാണ്. കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തില്‍ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ നഷ്ടം വിലയിരുത്താന്‍ റവന്യു വകുപ്പ് മുഖേന നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലില്‍ റേഷന്‍ കാര്‍ഡടക്കം നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കളക്ടറേറ്റില്‍ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിർദ്ദേശിച്ചു. വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം എന്നും മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ്, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, തദ്ദേശ സ്ഥാപന പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.