കോട്ടയത്ത് മെഡിക്കൽ കോളേജിന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം, ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു, അക്രമി വാഹനം കത്തിച്ചു! സംഭവം ഇന്നലെ രാത്രി.


കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളേജിന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് മുടിയൂർക്കര മെൻസ് ഹോസ്റ്റലിനു സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം.

 

 അക്രമിയുടെ കയ്യിൽ നിന്നും ഡ്രൈവർ രക്ഷപെട്ടു ഓടുകയായിരുന്നു. തുടർന്ന് അക്രമി വാഹനം അഗ്നിക്കിരയാക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണുന്നതിനായി പോകണമെന്നറിയിച്ചാണ് പൈക സ്വദേശിയായ അഖിലിന്റെ ഓട്ടോ വിളിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ ഇയാൾ അഖിലിനോട് മെൻസ് ഹോസ്റ്റലിനു സമീപത്തെ റോഡിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗമാണ് ഈ റോഡിലുള്ളത്. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അക്രമി അഖിലിന്റെ കഴുത്തു ഞെരിച്ചു കൊലപ്പടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും കുതറിയോടിയ ഓട്ടോ ഡ്രൈവർ സമീപത്തെ കടയിലും തുടർന്ന് പോലീസിലും വിവരമറിയിക്കുകയായിരുന്നു. അഖിൽ രക്ഷപ്പെട്ടതോടെ അക്രമി വാഹനം അഗ്നിക്കിരയാക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഗാന്ധിനഗർ പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു. ഓട്ടോ കത്തിക്കുന്നതിനിടെ ഇയാൾക്കും പൊള്ളലേറ്റതിനാൽ അക്രമിയെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശിയാണെന്നാണ് സൂചന.