കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ബിജെപി യുടെ കിരാത നടപടികൾക്ക് രാജ്യം മാപ്പു നൽകില്ല; ഉമ്മൻ ചാണ്ടി.


കോട്ടയം: കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ബിജെപി യുടെ കിരാത നടപടികൾക്ക് രാജ്യം മാപ്പു നൽകില്ല എന്ന് മുൻമഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകരെ കുറ്റക്കാരാക്കുകയാണ്. കർഷക സമരം ചർച്ച ചെയ്തു ഒത്തുതീർപ്പാക്കാനാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരത്തിൽ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മകന്‍ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിപ്പിച്ചു എന്നും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തതും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ചത് ഒരു ജനാധിപത്യ രാജ്യത്താണോ ഇതൊക്കെ സംഭവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കര്‍ഷകർ നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയന്‍ സമരമാണ് എന്നും കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.