ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം ഇരുളിലേക്ക് ഓടി മറഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.


കുമരകം: ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം ഇരുളിലേക്ക് ഓടി മറഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ അച്ചിനകം വാടപ്പുറത്തുചിറ (കാപ്പിക്കട) ആന്റപ്പന്റെ മകൻ ജിജോ ആന്റണി (27)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 8 മണിയോടെ കുമരകത്ത് വെച്ചാണ് സംഭവം. ബൈക്കിൽ എത്തിയ ജിജോയും സുഹൃത്തും ബാങ്ക് പടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാറിൽ കൈകൊണ്ട് അടിക്കുകയും വാഹനം റോഡിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അസഭ്യം പറയുകയും ചെയ്തു. ഗൺമാനും ഡ്രൈവറും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എടിഎമ്മിൽ നിന്നും പണം എടുക്കുന്നതിനായാണ് വാഹനം ബാങ്ക് പടിക്ക് സമീപം നിർത്തിയത്. ശബ്ദം കേട്ട് പോലീസുകാർ പുറത്തിറങ്ങിയപ്പോഴാണ് വാഹനം പോലീസിന്റെതാണെന്ന് യുവാക്കൾ മനസ്സിലാക്കിയത്. ഇതോടെ ബൈക്കിലെത്തിയ ജിജോയുടെ സുഹൃത്ത് വേഗത്തിൽ വാഹനമോടിച്ചു കടന്നു കളയുകയായിരുന്നു. ഇതോടെ ജിജോ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പോലീസ് സംഘം മടങ്ങി പോകുകയായിരുന്നു. പിന്നീട് ഹോട്ടൽ ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് രാത്രി പതിനൊന്നരയോടെ ഹോട്ടലിന് സമീപമുള്ള പാടശേഖരത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കാണാതിരിക്കാനായി ഹോട്ടലിലേക്ക് കയറിയ ജിജോ ഹോട്ടലിന്റെ മതിൽ ചാടി രക്ഷപെടാൻ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 12 അടി താഴ്ചയിലുള്ള പാടശേഖരത്തിലെ ചാലിൽ വീഴുകയായിരുന്നു.