അഭിമാന നേട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം.


കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി.

 

 കരൾ മാറ്റിവയ്ക്കേണ്ട രോഗിയെ സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ (കെ.എൻ.ഒ.എസ്) രജിസ്റ്റർ ചെയ്യിപ്പിച്ചിട്ടുണ്ട്. കരൾ ലഭ്യമാകുന്ന മുറയ്ക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനാകുമെന്നും യോഗം വിലയിരുത്തി.

തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജുകളിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുതുതായി ആരംഭിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾ രോഗികളുടെ സാമ്പത്തികാവസ്ഥയെ  പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്രയും വേഗം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള നടപടികൾ സീകരിക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.