മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സ്പെഷ്യലിറ്റി ക്ലിനിക് ഇനി മുതൽ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും.


പാലാ: കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി ആരംഭിക്കുന്ന സ്പെഷ്യലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ദേവമാതാ ആശുപത്രിയിൽ വെച്ച് നടന്നു. രണ്ടു ആശുപത്രികളിലെയും മാനേജ്മന്റ് പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ ക്ലിനിക്കിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലാണ് സ്പെഷ്യലിറ്റി ക്ലിനിക് ആരംഭിച്ചത്. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 4  മുതൽ 5 വരെയാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻറ്  ഡോ.വിജയ് രാധാകൃഷ്ണന്റെ സേവനം ഒരുക്കിയിരിക്കുന്നത് അതോടൊപ്പം നെഫ്രോളജി വിഭാഗം കൺസൽട്ടൻറ് ഡോ. തോമസ് മാത്യുവിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 .30 വരെ ലഭ്യമാണ്. ഏവർക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന മാർ സ്ലീവാ മെഡിസിറ്റി പാലാ ഈ സംരംഭത്തിലൂടെ കൂടുതൽ രോഗികളിലേക്ക് വിദഗ്ദ്ധ ചികിത്സ എത്തിക്കുമെന്നും വിവിധ ആശുപത്രികളിൽ അവർക്ക് ആവശ്യമായ ഡിപ്പാർട്ടുമെന്റുകളുടെ സേവനം നൽകി  ആരോഗ്യപൂർണമായ ഒരു സമൂഹത്തെ നമുക്ക് നിലനിർത്താൻ സാധിക്കുമെന്നും  മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ ചടങ്ങിൽ പറഞ്ഞു. ദേവമാതാ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അൽഫോൻസാ, രണ്ടു ആശുപത്രികളിലെയും ഡോക്ടർമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.