പ്രളയത്തിൽ തകർന്നു മൂന്നിലവ് കടപുഴ പാലം, വിവിധ ആവശ്യങ്ങൾക്കായി മൂന്നിലവിലെത്താൻ 4 കിലോമീറ്ററിന് പകരം 20 കിലോമീറ്റർ യാത്രചെയ്യേണ്ട അവസ്ഥയിൽ മലയോര നിവാസ


ഈരാറ്റുപേട്ട: കഴിഞ്ഞിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നിലവ് കടപുഴ പാലം തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ് മലയോര മേഖലയിലെ അഞ്ഞൂറിലധികം കുടുംബങ്ങൾ.

 

മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മേച്ചാൽ,നെല്ലാപ്പാറ,പഴുക്കാനം, വാളകം,കോലാനിത്തോട്ടം തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പാലം സഞ്ചാര യോഗ്യമായിരുന്ന സമയത്ത് 4 കിലോമീറ്റർ മാത്രം സഞ്ചരിച്ച മേഖലയിലുള്ളവർക്ക് മൂന്നിലവിലെത്താൻ സാധിക്കുമായിരുന്നു. മലയോര മേഖലയിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി മൂന്നിലവിൽ എത്താൻ ആശ്രയിച്ചിരുന്ന പാതയായിരുന്നു കടപുഴ പാലത്തിലൂടെയുള്ളത്.

കഴിഞ്ഞ പ്രളയത്തിൽ വെള്ളം കവിഞ്ഞു ഒഴുകുകയും പാലത്തിന്റെ തൂണ് തകർന്നു പാലം താഴേക്ക് ഇരുത്തിയ അവസ്ഥയിൽ ആയിരിക്കുകയുമാണ്. പാലം എപ്പോൾ വേണമെങ്കിലും വെള്ളത്തിൽ പതിക്കാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുതിയ പാലം നിർമ്മിക്കാതെ ഇതുവഴി വാഹനഗതാഗതം സാധ്യമാവുകയില്ല.

മലയോര മേഖലയിലെ ജനങ്ങൾ ആശുപത്രി ആവശ്യങ്ങൾക്കും വിദ്യാർത്ഥികൾ സ്‌കൂളിലേക്കും കോളേജിലേക്കും പോകുന്നതിനായും ഉൾപ്പടെ പഞ്ചായത്തു,വില്ലേജ്, ആവശ്യവസ്തുക്കൾ വാങ്ങുന്നതിനുമെല്ലാം ഈ പാതയായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്പോൾ മൂന്നിലവിലേക്ക് എത്താൻ ഇരുപതിലധികം കലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് മേഖലയിലെ ജനങ്ങൾ. താൽക്കാലികമായെങ്കിലും ദുരിതത്തിന് പരിഹാരം കാണുന്നതിനായി സംവിധാനം സജ്ജമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.