ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; മന്ത്രി വീണാ ജോര്‍ജ്.


പത്തനംതിട്ട: എല്ലാ വകുപ്പുകളും ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്തനംതിട്ട കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും.

 

ശബരിമല റോഡുകളിലെ കാടുവെട്ടിത്തെളിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. പുനലൂര്‍-പൊന്‍കുന്നം റോഡ് തിരിച്ചുവിടല്‍ നടത്തുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. മാധ്യമങ്ങളിലൂടെ അവ ജനങ്ങളിലെത്തിക്കണം. കൈപ്പട്ടൂര്‍ പാലത്തില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ ബലം ഉടന്‍ പരിശോധിക്കണം. പത്തനംതിട്ട കെഎസ്ആര്‍ടിസി യാഡിന്റെ ടൈല്‍ വര്‍ക്കുകള്‍ ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി

പുനലൂര്‍ മൂവാറ്റുപുഴ റോഡിന് സ്ഥലം വിട്ടുകൊടുത്തവരുടെ വീടിനു സമീപത്തു നിന്ന് ഉയരത്തില്‍ മണ്ണ് വെട്ടിയെടുത്ത സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

26-ാം മൈല്‍ പാലം സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ബാദല്‍ പാതകള്‍ ഗതാഗത സജ്ജമാക്കണം. വാട്ടര്‍ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ശബരിമല തീര്‍ഥാടനം നാം ഇതിനു മുന്‍പ് അഭിമുഖീകരിക്കാത്ത സന്ദര്‍ഭത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ എല്ലാ വകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഭക്തര്‍ ഇറങ്ങി കുളിക്കുന്ന കുളിക്കടവുകളില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും എംപി പറഞ്ഞു.

ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ റോഡുകളും പാലങ്ങളും ഗതാഗത യോഗ്യമാക്കണമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി - മണിമല റോഡ് ഗതാഗത യോഗ്യമാക്കണം. 26 -ാം മൈല്‍ പാലം അടച്ചിട്ടിരിക്കുകയാണ്.  സഞ്ചരിക്കാനുള്ള പകരം റോഡുകള്‍ കണ്ടെത്തി ഗതാഗത യോഗ്യമാണെന്ന് ഉറപ്പാക്കണം.  ഇത്തരത്തില്‍ പ്രവൃത്തികള്‍ നടത്തുമ്പോള്‍ ശബരിമല തീര്‍ഥാടന പാതയിലെ ബ്ലോക്കുകള്‍ ഒഴിവാക്കി സുഗമമായ യാത്ര സാധ്യമാകും. കടവുകള്‍ ഇടിഞ്ഞ പ്രദേശങ്ങളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

തിരുവല്ല ബൈപ്പാസിലെ മല്ലപ്പള്ളി റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും ഇതിന് കെഎസ്ടിപിയുടെ ഭാഗത്തുനിന്നും അടിയന്തരമായി ഇടപെടലുണ്ടാകണമെന്നും അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. പുറമറ്റം കോമളം പാലത്തിന്റെ അപ്രോച്ച് റോഡിന് പകരമായി താത്കാലിക സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ കോന്നി - പ്ലാച്ചേരി റീച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് ഉറപ്പ് വരുത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി - കുമ്പഴ റോഡ് തുറന്നു കൊടുക്കണം. ശബരിമല പാതയില്‍ ഉള്‍പെട്ടിട്ടില്ലാത്ത കല്ലേലി - ഊട്ടുപാറ, കോന്നി - ചന്ദനപ്പള്ളി റോഡും ഗതാഗത യോഗ്യമാക്കണം. എന്‍എച്ച് റോഡ് അഞ്ച് ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡുകളുടെ ഇരുവശങ്ങളിലേയും കാട് വെട്ടി തെളിക്കുകയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലും പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.  

പ്രമോദ് നാരായണ്‍ എംഎല്‍എ

റാന്നി മണ്ഡലത്തിലെ ശബരിമല പാതയില്‍ ഉള്‍പ്പെടുന്ന  റോഡുകളുടെ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി റോഡുകളില്‍ ബാരിക്കേടുകളും, സൂചനാ ബോര്‍ഡുകളും രാത്രി മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള റിഫ്‌ളക്ടറുകളും സ്ഥാപിക്കണം. പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ സുരക്ഷിതത്വം കെഎസ്ടിപി ഉറപ്പുവരുത്തണം. എന്‍എച്ച് പാതയോരങ്ങളില്‍ കാടുവെട്ട് പൂര്‍ണമാക്കി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കുരുമ്പന്‍ മൂഴിയില്‍  പാലം നിര്‍മാണം അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു.

സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ

 26-ാം മൈല്‍ പാലം സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ പകരമായി സംവിധാനം ഒരുക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ പറഞ്ഞു. ഏറ്റവും വലിയ ഇടത്താവളമായ എരുമേലി അടക്കം ഉള്‍പ്പെടുന്ന നിയോജകമണ്ഡലമായ പൂഞ്ഞാറില്‍  600 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുള്‍ ഉള്ളതില്‍  പ്രകൃതി ദുരന്തങ്ങളില്‍പെട്ട് 39 റോഡുകളും മൂന്ന് പാലങ്ങലും തകര്‍ന്നു. പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി

അടൂര്‍ നഗരത്തിലെ ഇരട്ടപ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധിയും അടൂര്‍ നഗരസഭ ചെയര്‍മാനുമായ ഡി.സജി പറഞ്ഞു. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണം. മണ്ണടി റോഡിന്റെ പ്രവര്‍ത്തിയും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അടൂര്‍ നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

തീര്‍ഥാടനകാലത്ത് ഒരു ദിവസം അന്‍പതിനായിരം പേര്‍ക്ക്  റോഡുകളിലൂടെ യാത്രചെയ്യാനുള്ള സൗകര്യം കണക്കിലെടുത്തയിരിക്കണം സഞ്ചാരയോഗ്യമാക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പിഎം റോഡ്, പ്ലാപ്പള്ളി- ആങ്ങമൂഴി  റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കോന്നി പ്ലാച്ചേരി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. റോഡുകളില്‍ മൈല്‍കുറ്റികള്‍ക്ക് പകരം കിലോമീറ്റര്‍ കണക്കാക്കിയുള്ള നാഴികകല്ലുകള്‍ സ്ഥാപിക്കണം. ശബരിമലപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അപകടസാധ്യതാ ബോര്‍ഡുകളും  വലിയ വളവുകളില്‍ കോണ്‍വെക്സ് മിററുകളും സ്ഥാപിക്കണം. വിവിധ ഭാഷകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ച് റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ

കോട്ടയം ജില്ലയിലൂടെ കടന്നു വരുന്ന ശബരിമല പാത സഞ്ചാരയോഗ്യമാക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 26-ാം മൈല്‍, കറുകച്ചാല്‍ - മണിമല റോഡ്, മുക്കട - പൊന്തന്‍ പുഴ റോഡ് തുടങ്ങിയവ സഞ്ചാരയോഗ്യമാക്കണം. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ജില്ലയില്‍ എട്ട് പാലങ്ങളാണ് ശബരിമല റൂട്ടില്‍ നശിച്ച നിലയിലുള്ളത്. കൈവരികള്‍ ശക്തമായ മഴയില്‍ ഒലിച്ചു പോയതിന് പകരം പുനസ്ഥാപിക്കണം. നാഗമ്പടം പാലത്തിലെ കുഴികള്‍ നികത്തണം. പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് നവീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ്

ഇടുക്കി ജില്ലയില്‍ കെകെ റോഡില്‍ പ്രളത്തെത്തുടര്‍ന്ന് പത്തോളം സ്ഥലത്ത് റോഡ് തകര്‍ന്നിട്ടുണ്ടെന്നും ഒറ്റവരിയായി മാത്രമാണ് ഗതാഗതം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇതിന് പരിഹാരം കാണണമെന്നും ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.  

പി.ഡബ്യൂഡി സെക്രട്ടറി ആനന്ദസിംഗ്

ശബരിമല പാതയായ 60 റോഡുകള്‍ക്കായി 225 കോടി രൂപയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് പി.ഡബ്യൂ.ഡി സെക്രട്ടറി ആനന്ദസിംഗ് പറഞ്ഞു. പുനലൂര്‍ - പൊന്‍കുന്നം റോഡ് നിര്‍മാണത്തിനായി 700 കോടി രൂപയുടെ പ്രവൃത്തികളാണ്  നടന്നുവരുന്നത്. റോഡുകളുടെ നവീകരണ പ്രവൃത്തിയില്‍ മഴ പ്രധാന തടസമായിട്ടുണ്ടെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു

മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുമ്പോള്‍ ഗുണമേന്‍മ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. എന്‍.എച്ച് റോഡ് വിഭാഗം നിര്‍മാണം വേഗത്തിലാക്കണം. കെ.എസ്.ടി.പിയുടെ പ്ലാച്ചേരി- മൈലപ്ര റോഡും പി.ഡബ്യൂ.ഡിയുടെ മണ്ണാറക്കുളഞ്ഞി- പ്ലാപ്പള്ളി റോഡും ഒരാഴ്ചക്കുള്ളില്‍ പണികളുടെ പ്രോഗ്രസ് ദിവസവും വിലയിരുത്തി വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാപ്പള്ളി -ആങ്ങമൂഴി -ചിറ്റാര്‍- വടശേരിക്കര റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഡി.ഐ.സി.സിയുടെ നേതൃത്വത്തില്‍ വിലയിരുത്തി പുരോഗതി ഉറപ്പുവരുത്തണമെന്നും പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി പറഞ്ഞു.