കോട്ടയം: ജില്ലയിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടൺ മാലിന്യം. ഹരിതചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിലയിരുത്തൽ.
പുനരുപയോഗിക്കാവുന്ന 52241 കിലോ പ്ലാസ്റ്റിക്, 176975 കിലോ മറ്റു മാലിന്യങ്ങൾ, 23345 കിലോ ഗ്ലാസ് എന്നിവയാണ് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നീക്കം ചെയ്തതെന്ന് ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് പറഞ്ഞു. ഹരിതകർമസേന വഴിയാണ് മാലിന്യം ശേഖരിക്കുന്നത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 1935 ഹരിത കർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനക്ക് യൂസർ ചാർജ് വാങ്ങുന്നതിന് അനുമതിയുണ്ട്. മാടപ്പള്ളി, വാകത്താനം, പുതുപ്പള്ളി, കുറിച്ചി എന്നി ഗ്രാമപഞ്ചായത്തുകളിൽ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലാണ് ഇവരുടെ വരുമാനം. പനച്ചിക്കാട്, അയ്മനം, തൃക്കൊടിത്താനം, വാഴപ്പള്ളി, നെടുംകുന്നം, എരുമേലി, അകലക്കുന്നം, കടുത്തുരുത്തി, പാമ്പാടി, ഭരണങ്ങാനം, കറുകച്ചാൽ, വാഴൂർ, പായിപ്പാട് പഞ്ചായത്തുകളിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുണ്ട്.
സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി ഹരിതകർമസേന 88.81 ലക്ഷം രൂപ വരുമാനം നേടി. ഗ്രാമപഞ്ചായത്തുകളിൽനിന്ന് 77.93 ലക്ഷവും നഗരസഭകളിൽനിന്ന് 10.87 ലക്ഷവുമാണ് വരുമാനം. നീക്കം ചെയ്യുന്ന വസ്തുക്കൾ ബന്ധപ്പെട്ട ഏജൻസികൾക്ക് സംസ്‌ക്കരണത്തിനായി കൈമാറുന്നതു വരെ സൂക്ഷിക്കുന്നതിന് ജില്ലയിൽ 75 മാലിന്യശേഖര കേന്ദ്രങ്ങളും 1320 ചെറുകിട മാലിന്യശേഖര കേന്ദ്രങ്ങളും 16 റിസോഴ്‌സ് റിക്കവറി സംവിധാനവുമുണ്ട്.