കോട്ടയം: ടൂറിസത്തിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ പറ്റുന്ന 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കാൻ വിനോദ സഞ്ചാരവകുപ്പ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തും അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിലെ മാഞ്ചിറയും തിരഞ്ഞെടുത്തു.
ഓരോ പ്രദേശത്തിന്റേയും സാധ്യതയ്ക്ക് അനുസരിച്ച് കണ്ടറിയാനാവുന്നതും അനുഭവവേദ്യമാകുന്നതുമായ പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതുമായ സ്ട്രീറ്റുകൾ ഉറപ്പാക്കുന്നതാണ് പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്‌നിക് ക്യുസീൻ / ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് / എക്‌സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്,ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽ വരും. കുറഞ്ഞത് മൂന്നു സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പദ്ധതി പ്രദേശങ്ങളിലും നടപ്പാക്കപ്പെടും. പൂർണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശവാസികളും വിനോദസഞ്ചാര പ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കും. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന യു.എൻ.ഡബ്ല്യൂ.റ്റി.ഒ യുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. ഉത്തരവാദിത്ത ടൂറിസം മിഷന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറാണ് പദ്ധതി രൂപരേഖ തയാറാക്കിയത്. സസ്‌റ്റൈയിനബിൾ ( സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്നത്), റെസ്‌പോൺസിബിൾ (ഉത്തരവാദിത്തമുള്ളത്), എക്‌സ്പീരിയൻഷ്യൽ ( അനുഭവവേദ്യം), എത്‌നിക്ക് ( പാരമ്പര്യ തനിമയുള്ളത് ), ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. നാലു വർഷമാണ് പദ്ധതി നിർവഹണ കാലാവധി. വിനോദ സഞ്ചാരമേഖലയെ ജനകീയവൽക്കരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിന്റെ നവ്യാനുഭവങ്ങൾ സമ്മാനിക്കുന്നതിനും സ്ട്രീറ്റ് പദ്ധതിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.