കോട്ടയം: അക്ഷരനഗരിയുടെ പേര് അന്വർത്ഥമാക്കുംവിധം ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഊന്നൽ നൽകി സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നിർമ്മിക്കുന്ന അക്ഷരമ്യൂസിയത്തിന്റെ ശിലാസ്ഥാപനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.
അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുന്നത്. അക്ഷര മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി 9 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 9 മാസം കൊണ്ട് ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലോകത്തെവിടെയും കിട്ടുന്ന അക്ഷര ലിപികളെല്ലാം മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടകം മറിയപ്പള്ളിയിൽ എംസി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരമ്യൂസിയം നിർമിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ (ക്രഡിറ്റ്) എം. ബിനോയ്കുമാർ, ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) അജിത്കുമാർ, സഹകരണ യൂണിയൻ കോട്ടയം സർക്കിൾ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, നഗരസഭാംഗം എബി കുന്നേപ്പറമ്പിൽ, ഭരണസമിതിയംഗം എം.ജി. ബാബുജി എന്നിവർ പങ്കെടുത്തു.