കോലഞ്ചേരി : മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ വീര്‍പ്പ് മുട്ടുന്ന മനുഷ്യന്‍ അതിജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരിയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബാവാ.
മഹാമാരിയുടെ നടുവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ യോഗവും തെരെഞ്ഞെടുപ്പും അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോള്‍സ് പള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താമാര്‍, സഭാ സ്ഥാനികള്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. ഫാ.ഡോ.എം. പി ജോര്‍ജ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നോട്ടീസ് കല്‍പന വായിച്ചു. അസോസിയേഷന്‍ അംഗങ്ങളായ മരിച്ചവരെ അനുസ്മരിച്ച് വൈദിക ട്രസ്റ്റി ഫാ.ഡോ.എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഫാ.ജോസ് തോമസ് പൂവത്തിങ്കല്‍ ധ്യാനം നയിച്ചു. ഫാ.ജേക്കബ് കുര്യന്‍ വേദ വായന നടത്തി.
അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് മുഖ്യ വരണാധികാരി ഡോ. സി.കെ മാത്യു ഐഎഎസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദീകരണം നല്‍കി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. 2.15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ 99.53 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 6 മണിക്ക് ഫലം പ്രഖ്യാപിച്ചു. ഫാ. എബ്രഹാം തോമസ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ.റെജി ഗീവര്‍ഗീസ്, ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ് , ഫാ. സഖറിയാ നൈനാന്‍ എന്നിവരാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വൈദിക സെമിനാരി ഗായക സംഘം ഗാനാലാപനം നടത്തി. അസോസിയഷന്റെ നടത്തിപ്പിന് വേണ്ടി അദ്ധ്വനിച്ച എല്ലാവര്‍ക്കും പരിശുദ്ധ ബാവാ നന്ദി അറിയിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുന്നതോടുകൂടി മെത്രാപ്പോലീത്തായായി വാഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ആരംഭിക്കും.