എന്റെ കേരളം മേള : ഹിറ്റ് വരുമാനം നേടി കോട്ടയത്ത് കുടുംബശ്രീ! ലഭിച്ചത് 15.45 ലക്ഷം രൂപയുടെ കച്ചവടം.


കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം  പ്രദര്‍ശന മേളയില്‍ ഗ്രാമീണ ഉത്പ്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും വിറ്റഴിച്ച് ഹിറ്റ് വരുമാനം നേടി കുടുംബശ്രീ.

 

 ഏപ്രിൽ 28 മുതൽ മെയ് നാല് വരെ നടന്ന മേളയിൽ കുടുംബശ്രീ കഫേയുടെ ആറു യൂണിറ്റുകളിലും 23  വിപണന സ്റ്റാളുകളിലുമായി നടന്നത് 15.45 ലക്ഷം രൂപയുടെ കച്ചവടം പച്ചക്കറി വിപണനത്തിനുള്ള നാട്ടുചന്ത ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍  6,74,602 രൂപയുടെയും കഫേയില്‍ നിന്ന് 8,70,970 രൂപയുടെയും  വിപണനം നടന്നു. 

ജില്ലയുടെ വിവിധ മേഖലയില്‍ നിന്നുള്ള 73 സംരംഭകരരെ  24 സ്റ്റാളുകളിലായി  കടുംബശ്രീ അണിനിരത്തി. ഇവരുടെ 182 ഇനം  ഉത്പന്നങ്ങളും 32 ജെ. എല്‍. ജി. യൂണിറ്റുകളുടെയും  കാര്‍ഷിക ഉല്‍പ്പന്നങ്ങളും  മേളയില്‍ കച്ചവടത്തിനൊരുക്കിയിരുന്നു.. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ കുടുംബശ്രീകളില്‍ നിന്നെത്തിയ 6 കഫേ യൂണിറ്റുകൾ ഒരുക്കിയ  ഫുഡ് കോര്‍ട്ടില്‍ രുചിവൈവിധ്യങ്ങളായ ഭക്ഷണ വില്പനയും പൊടിപൊടിച്ചു. കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, ബാഗുകള്‍, ഇരുമ്പ് പാത്രങ്ങള്‍, നാടന്‍ കത്തികള്‍, കളിമണ്‍ പാത്രങ്ങള്‍, ചക്ക വിഭവങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫാൻസി ആഭരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സാനിറ്ററി വെയേഴ്‌സ്, പലഹാരങ്ങള്‍, കേക്ക്, ചോക്ലേറ്റ് തുടങ്ങിയവയും മെച്ചപ്പെട്ട രീതിയിൽ  വിറ്റഴിക്കാനായി. ശീതള പാനീയങ്ങള്‍ തയ്യാറാക്കി സന്ദർശകരുടെ ദാഹം ശമിപ്പിച്ച  കഫേ യൂണിറ്റും മികച്ച വരുമാനം സ്വന്തമാക്കി.

മാങ്ങ, ഓറഞ്ച്, ക്യാരറ്റ് എന്നിവയ്ക്ക് പുറമെ നെല്ലിക്ക ജ്യൂസിന്റെ   വെറൈറ്റികളായ  ഹണി ബെറി, സ്വീറ്റ് ബെറി, ഡയബറ്റ് ബെറി, ഗ്രീന്‍ ബെറി, ക്യാരറ്റ് ബെറി, ബീറ്റ് ബെറി, കൂള്‍ ബെറി എന്നിവക്ക് വൻ ഡിമാൻ്റായിരുന്നു. കല്‍ക്കണ്ടവും നെല്ലിക്കയും ചേര്‍ന്ന സ്വീറ്റ് ബെറിക്കായിരുന്നു കൂടുതൽ ആസ്വാദകർ.