സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും; മന്ത്രി റോഷി അഗസ്റ്റിൻ.


കോട്ടയം: എല്ലാ വീടുകളിലും ശുദ്ധ ജലം ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിൻ്റെ ഭാഗമായി സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രാദേശികമായി  നടപ്പാക്കുന്നതിനാവശ്യമായ പ്രോത്സാഹനം നൽകുമെന്ന്  ജലവിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

 

 സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി  കുറിച്ചി ഗ്രാമ പഞ്ചായത്ത്  14,16 വാര്‍ഡുകളില്‍ നിർമ്മാണം പൂർത്തീകരിച്ച  കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജല സംരക്ഷണത്തിനുമുള്ള പദ്ധതികൾ ഓരോ പ്രദേശത്തും കണ്ടെത്തി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. നദികള്‍, പുഴകള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയ ജലശ്രോതസ്സുകളെ ആശ്രയിച്ച് ശുദ്ധജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതോടൊപ്പം കിണര്‍ റീച്ചാര്‍ജിംഗ്, മഴവെള്ള സംഭരണം, ഭൂഗർഭ ജലസ്രോതകൾ എന്നിവ മുഖേനയും ജല ലഭ്യത ഉറപ്പു വരുത്തും. കഴിഞ്ഞ 10 മാസത്തിനകം കേരളത്തില്‍ 10 ലക്ഷത്തിലധികം പൈപ്പ് കണക്ഷനുകള്‍ നല്‍കാനായി. അടുത്ത് നാല് വര്‍ഷത്തിനകം 40 ലക്ഷം പൈപ്പ് കണക്ഷനുകള്‍ പൂര്‍ത്തീകരിക്കുകയാണ്  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജോബ് മൈക്കിള്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍, ജില്ലാ പഞ്ചായത്തംഗം പി. കെ വൈശാഖന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ അഭിജിത്ത് മോഹനന്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എസ്. വിമല്‍രാജ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി. വി വില്‍സണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ഡി സുഗതന്‍, അഗസ്റ്റിന്‍ കെ. ജോര്‍ജ്ജ്, ജിക്കു കുര്യാക്കോസ്, ജെയിംസ് കാലാവടക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞിരത്തുമൂട്ടില്‍ 15.26 ലക്ഷം രൂപയുടെയും ചെമ്പുച്ചിറയില്‍ 15.46 ലക്ഷം രൂപയുടെയും കെ. സി. കെ ജംഗ്ഷനില്‍ 9.60 ലക്ഷം രൂപയുടെയും പദ്ധതി പൂർത്തീകരിച്ചതിലൂടെ   250 വീടുകളിലാണ്  ശുദ്ധജലം  ലഭിക്കുക.