കോട്ടയം: ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐയുടെ പ്രവർത്തകർക്ക് കഴിയുന്നുവെന്നത് ഏറെ അഭിമാനകരമാണ് എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തങ്ങൾ മാറിനിൽക്കേണ്ടവരല്ലെന്നും സമൂഹത്തിന്റെ മൂല്യച്യുതികൾക്കെതിരെ പ്രതികരിക്കാൻ കെൽപ്പുള്ളവരാണെന്നും ട്രാൻസ്ജെൻഡർ സമൂഹത്തിന് ബോധ്യപ്പെടുത്താനും അവർക്ക് ഇനിയും കരുത്തുപകരാനും ഡിവൈഎഫ്ഐ ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ചതിനു ശേഷം കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധിക്കുശേഷം ട്രാന്‍ഡ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡും ട്രാന്‍സ്‌ഡെന്‍ഡര്‍ സെല്ലും രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ നേതൃനിരയിൽ ആദ്യ ട്രാൻസ് വുമൺ സാന്നിധ്യമാണ് ചങ്ങനാശ്ശേരി സ്വദേശിനിയായ ട്രാൻസ് വുമൺ ലയ മരിയ ജെയ്സൺ (30).
ഇതോടെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃനിരയിലും ജില്ലാ നേതൃനിരയിലും എത്തുന്ന ആദ്യ ട്രാൻസ് വുമൺ സാന്നിധ്യമാണ് ലയ. കോട്ടയം ജില്ലയിൽ ഒരു സംഘടനയുടെ നേതൃനിരയിലെത്തുന്ന ആദ്യ ട്രാൻസ് വുമണുമായി മാറിയിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സൺ. ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജൻ-മറിയാമ്മ ദമ്പതികളുടെ മകളാണ് തിരുവനന്തപുരം സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ആയ ലയ. 2019 മുതൽ ഡിവൈഎഫ്ഐ യിൽ പ്രവർത്തിച്ചു വരികയാണ് ലയ. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നുമാണ് ലയ ഇക്കണോമിക്ക്‌സിൽ ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ആയുർവേദ തെറാപ്പിയും ലയ പഠിച്ചു.
തിരുവനന്തപുരത്തെ ജോലിത്തിരക്കിനിടയിൽ മാസത്തിൽ ഒരു തവണ മാത്രമാണ് വീട്ടിൽ എത്തുന്നതെങ്കിലും നാട്ടിലുള്ള സമയവും ആവശ്യഘട്ടങ്ങളിലും സംഘടനാ പ്രവർത്തനവുമായി മുന്നിലുണ്ട് ലയ. 2016 ൽ തന്റെ സ്വത്വം വെളിപ്പെടുത്തിയ ലയ 2018 ൽ സംസ്ഥാനത്ത് ആരംഭിച്ച ട്രാൻസ് ജെണ്ടർ സെല്ലിൽ 4 പേരിൽ ഒരാളായിരുന്നു. സംഘടനാ പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനത്തിലെ ജോലിക്കുമൊപ്പം മോഡലിംഗും സിനിമാ അഭിനയവും ലയയുടെ ജീവിതത്തിന്റെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷന്റെ ട്രാൻസ് ജെണ്ടർ വിഭാഗത്തിനായുള്ള ബോധവത്കരണ ഡെസ്കിലും അംഗമായിരുന്നു ലയ.