ശബരിമല: മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാർത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബർ 26ന് വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികൾ വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറന്നശേഷം 5.15 ഓടെ അയ്യപ്പ സന്നിധിയിൽനിന്നു തന്ത്രി പൂജിച്ചു നൽകുന്ന പ്രത്യേക ഹാരങ്ങളും അണിഞ്ഞ് ശരണം വിളികളുമായി ശരംകുത്തിയിൽ എത്തിച്ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ. ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് തുടങ്ങിയവർ ചേർന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് മുന്നിൽ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തുടർന്ന് തങ്കയങ്കി സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോകും. ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. തുടർന്ന് ഭക്തർക്ക് തന്ത്രി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഭക്തർക്ക് തങ്കയങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. 26ന് രാത്രി 9.30ന് അത്താഴപൂജ. രാത്രി 11.20ന് ഹരിവരാസനം പാടി 11.30ന് ക്ഷേത്ര നട അടയ്ക്കും. ഡിസംബർ 27ന് പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബർ 27ന് ഉച്ചക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക.മ ണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാൽ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തർക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബർ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്.
മണ്ഡല പൂജക്കൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം.