സ്വാമിയെ കണ്ടു വണങ്ങി കോട്ടൂരിലെ കാണി സംഘം.


ശബരിമല: തിരുവനന്തപുരം അഗസ്ത്യാർകൂടം പർവത പ്രദേശങ്ങളിലെ കാടുകളിൽ വസിക്കുന്ന ഗോത്ര വിഭാഗമായ കാണി സമുദായക്കാർ പതിവ് തെറ്റിക്കാതെ അയ്യനെ തൊഴാനെത്തി. വർഷത്തിലൊരിക്കൽ അയ്യപ്പ ഭഗവാനെ കാണാൻ മാത്രമായാണ് ഇവരിൽ പലരും കാടിറങ്ങുന്നത്.

കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിയ ശബരിമല ദർശനം എന്ന സങ്കടത്തിനാണ് തിങ്കളാഴ്ച വൈകീട്ടോടെ അറുതിയായത്.  ഇക്കുറി 20 അംഗ സംഘമാണ് സന്നിധാനദർശനം നടത്തിയത്. പൂർവാചാര പ്രകാരം മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്‌തെടുത്ത പൂക്കൂടകൾ, പെട്ടികൾ തുടങ്ങിയ വനവിഭവങ്ങളുമായി എത്തിയ കാണി വിഭാഗം അവ നിറമനസ്സോടെ അയ്യന് സമർപ്പിച്ചു.

കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി ആർ വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറിന് കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിൽ ആചാരപരമായ ദർശനങ്ങൾ നടത്തിയശേഷമാണ് പമ്പയിലെത്തി മല ചവിട്ടിയത്.