സ്വാമി അയ്യപ്പനെ കാണാൻ ഇനിയുമെത്തും, കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചത് വിദഗ്ധ ചികിത്സയും പരിചരണവും, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായി


കോട്ടയം: വിജയവാഡയിൽ നിന്നുമെത്തിയ ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 8 വയസ്സുകാരൻ മണികണ്ഠൻ സുഖംപ്രാപിച്ചു നാട്ടിലേക്ക് യാത്രയായി. സ്വാമി അയ്യപ്പനെ കാണാൻ ഇനിയുമെത്തും എന്ന ഉറപ്പിലാണ് മണികണ്ഠൻ നാട്ടിലേക്ക് യാത്രയായത്.

 

കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചത് വിദഗ്ധ ചികിത്സയും പരിചരണവും ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജിനോട് മണികണ്ഠന്റെ പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവു പറഞ്ഞു. ഇരുവരും നാട്ടിലേക്ക് തിരിക്കുന്ന വിവരം കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് ആരോഗ്യ മന്ത്രിയെ അറിയിച്ചിരുന്നു. ഇരുവരും  ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഹൃദയത്തിന്റെ സന്തോഷം ആരോഗ്യ മന്ത്രിയുമായി പങ്കുവച്ചു. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് പത്തനംതിട്ട ളാഹയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കുട്ടിയ്ക്കുണ്ടായത്.

 

കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങിയ പല ഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. വലിയ സാമ്പത്തിക ചെലവ് വരുമായിരുന്ന സര്‍ജറിയായിരുന്നു അത്. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. 

ആദ്യ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.