കോട്ടയം: ശബരിമല മണ്ഡലകാല മഹോത്സവമായതിനാൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസ്. ഇതിനായി റോഡിലൂടെയും കാനനപാതയിലൂടെയും മറ്റും കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്കായി നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ റിഫ്ലക്റ്റിംഗ് സ്റ്റിക്കറുകൾ നൽകിയിട്ടുണ്ട്.
തീർത്ഥാടകർ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രങ്ങൾ രാത്രിയിൽ വാഹനങ്ങൾ ഓടിക്കുന്നവര്‍ക്ക് കാണുവാൻ സാധിക്കാതെ വരികയും ഒരു പരിധിവരെ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതിനാലാണ് രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഓരോ പോലീസുദ്യോഗസ്ഥരും അവരുടെ മുന്നിലൂടെ നടന്നുപോകുന്ന അയ്യപ്പന്മാർക്ക് അവരുടെ ഷർട്ടിന്റെ പിന്നിലും, ഇരുമുടിക്കെട്ടിലും, അവർ ധരിച്ചിരിക്കുന്ന ബാഗുകളിലും മറ്റുമായി സ്റ്റിക്കർ ഒട്ടിക്കുന്നത്.
ഇതു മുഖേന കാൽനടയായി പോകുന്ന അയ്യപ്പന്മാരെ ദൂരെ നിന്നുതന്നെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് തിരിച്ചറിയാൻ സാധിക്കുകയും രാത്രിയില്‍ അപകടങ്ങള്‍ ഉണ്ടാകാതെ ദർശന യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനും വഴിയൊരുക്കുന്നു. ഇതിലൂടെ ഈ ശബരിമല തീര്‍ഥാടന കാലം സീറോ ആക്സിഡന്റ് ആക്കി മാറ്റുന്നതിനും സഹായകരമാകുമെന്നു ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.